കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് 15-ദിവസം കൂടി മാത്രമേ അനുമതി നല്‍കൂവെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറള്ള. മൂന്ന് മാസമായി തുടരുന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണതയിലെത്താത്ത സാഹചര്യത്തിലാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ വിഷയങ്ങളിലും ധാരണയിലെത്താന്‍ 15 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ടെന്ന്ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് അല്‍ ജാറള്ള പറഞ്ഞു. ഒരു ടൈം ടേബിളിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തി രമ്യമായ പരിഹാരം കണ്ടെത്താന്‍ എല്ലാ പാര്‍ട്ടികളോടും ചര്‍ച്ചകളുടെ ആരംഭത്തില്‍ കുവൈറ്റ് ആവശ്യപ്പെട്ടിരുന്നു.

സമാധാന ചര്‍ച്ചകള്‍ക്ക് ദീര്‍ഘനാളുകളായി കുവൈറ്റ് ആഥിത്യമരുളുകയാണെന്നും ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തൂ. കഴിഞ്ഞ എപ്രില്‍ 21-നായിരുന്നു ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം കുവൈത്തില്‍ യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും,വിമത വിഭാഗങ്ങളായ അന്‍സറുള്ള മൂവ്‌മെന്റും, ജനറല്‍ പീപ്പീള്‍സ് കോണ്‍ഗ്രസുമായുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്.

യെമന്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഇസ്മായേല്‍ ഔള്‍ഡ് ചെയ്ക് അഹ്മദ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കുവൈറ്റ് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നും അല്‍ ജാറള്ള പറഞ്ഞു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്ലെത്താത്തതിനാലാണ് അന്തിമ സമയപരിധി നല്‍കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.