എഴുപത്തിയെട്ടാം പിറന്നാളാഘോഷും യേശുദാസിന് പതിവുപോലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗാനഗന്ധര്‍വ്വന്‍ ആദ്യം പരാമര്‍ശിച്ചത് മൊബൈല്‍ ഫോണിനെ കുറിച്ചാണ്. 

ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച അദ്ദേഹം മൊബൈല്‍ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാം, എന്നാല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഉപയോഗം കുറയ്ക്കണമെന്നും പറഞ്ഞു. മൊബൈല്‍ നല്ല സാധനമാണ്. എന്നാല്‍ ക്ഷേത്രത്തില്‍ ഇത് ഉപയോഗിക്കുന്നത് കറയ്ക്കണം. ഈ ക്ഷേത്ര പടിചവിട്ടിയാല്‍ പിന്നെ അമ്മയെ കുറിച്ചുള്ള ചിന്തമാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. 

''മനുഷ്യ ജന്മങ്ങളായ ഞങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ആഗ്രഹമല്ലാതെ അമ്മയെപ്പറ്റിയുള്ള ഒരു ചിന്തയും നിങ്ങളുടെ തലയിലില്ല. അതുകൊണ്ട്‌ദൈവത്തെ ഓര്‍ത്ത് ഇവിടെ വരുമ്പോഴെങ്കിലും ആ പടി കയറുമ്പോള്‍ അമ്മയെ നമസ്‌കരിച്ച് കഴിഞ്ഞാല്‍ അമ്മയുടെ ധ്യാനവും അമ്മയുടെ ജപവും അമ്മയുടെ ചിന്തയും അല്ലാതെ മറ്റാരെ കണ്ടാലും തിരിഞ്ഞ് നോക്കാതെ അങ്ങ് പോയി അമ്മയില്‍ അര്‍പ്പിക്കുക" - യേശുദാസ് പറഞ്ഞു.

ക്ഷേത്രത്തില്‍ വരുമ്പോള്‍ അമ്മയെ പ്രാര്‍ത്ഥിക്കുക. മറിച്ച് മറ്റാരെ കണ്ടാലും നോക്കി നില്‍ക്കരുത്. ഇവിടെ വരുമ്പോള്‍ എല്ലാവരും ക്രൂരതയോടുകൂടി തന്നെ നോക്കുന്നതായാണ് തോനുന്നതെന്നും ഒരു ശാന്തതയും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.