ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജണ്ട നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ ഊഷ്മള സ്വീകരണമാണ് യോഗി ആതിഥ്യനാഥിന് കിട്ടിയത്. 2022ല്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഗംഗാജലം തളിച്ച് ശുദ്ധമാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

മുഖ്യമന്ത്രിയായ ശേഷം സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ ആദ്യമായെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിനെ ആവേശാരവത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ് കാ സാഥ് സബ് കാ വികാസ് അജണ്ട നടപ്പാക്കുമെന്ന് യോഗി ആദിഥ്യനാഥിന്റെ ഉറപ്പ്. ജാതി മത വര്‍ണ ലിംഗ വിവേചനം ഇല്ലാതാക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും. പൂവാല വേട്ട സംഘമായ ആന്റി റോമിയോ ദള്‍ സദാചാരപ്പൊലീസല്ലെന്നും യോഗിയുടെ വിശദകീരണം. അനധികൃത അറവുശാലകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ല.

യോഗി ആദിഥ്യനാഥിനെ കടന്നാക്രമിച്ച മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, 2022ല്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഗംഗാജലം തളിച്ച് ശുദ്ധമാക്കുമെന്നും പറഞ്ഞു. പ്രായംകൊണ്ട് മൂത്തതാണെങ്കിലും പ്രവര്‍ത്തന പരിചയത്തില്‍ യോഗിയേക്കാള്‍ കേമന്‍ താനാണെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. യാദവ സമുദായത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ യോഗി ആദിഥ്യനാഥ് തെരഞ്ഞ് പിടിച്ച് സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയുമാണെന്നും അഖിലേഷ് വിമര്‍ശിച്ചു.

അതിനിടെ മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഷഹ്‌സാദ് അക്രം എന്ന യുവാവിനെ നോയിഡയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനും, ആസിഡ് ആക്രമണത്തിനും ഇരയായി ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ സമീപമിരുന്നു സെല്‍ഫിയെടുത്ത മൂന്ന് വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.