പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ മദ്യത്തിന് നേരത്തെ പ്രത്യേക നികുതി ഏർപ്പെടുത്തിരുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ബിയറിനുമാണ് പ്രത്യേക നികുതി ബാധകം.

ലക്നൗ: പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കോടികൾ അനുവദിച്ചതിന് പിന്നാലെ പശുക്ഷേമത്തിന് പുതിയ നിർദ്ദേശവുമായി യോഗി സർക്കാർ. പശുചത്താൽ ആവശ്യമെങ്കിൽ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികൾ സ്വീകരിക്കാമെന്നുമാണ് ഉത്തരവ്. ഇതുസംബന്ധിച്ച സർക്കുലർ മൃഗക്ഷേമവകുപ്പ്, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും അയച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

നിർദ്ദേശങ്ങൾ അടങ്ങിയ ഇരുപത്തിമൂന്ന് പേജുള്ള പട്ടികയാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും അഞ്ച് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തീർപ്പ് വരുത്തിയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പശുക്കൾ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താൽ അതിന്റെ റിപ്പോർട്ട് സർക്കാരിന്റെ മുമ്പാകെ ഹാജരാക്കണം. സ്വാഭാവികമായി ചത്തതാണെങ്കിൽ അക്കാര്യം ജനങ്ങളെ അറിയിക്കണം.

പശു ചത്തതുമായി ബന്ധപ്പെട്ട് സംശയമോ ആരോപണമോ നിഴലിടുന്നുവെങ്കിൽ ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടെത്തണം. അതേ സമയം ബുലന്ദ്ഷഹറിൽ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ മദ്യത്തിന് നേരത്തെ പ്രത്യേക നികുതി ഏർപ്പെടുത്തിരുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ബിയറിനുമാണ് പ്രത്യേക നികുതി ബാധകം.