മോഷണത്തിനിടെയാകാം കൊല നടത്തിയതെന്ന് സംശയിക്കുന്നു.
മാനന്തവാടി: വയനാട് വെള്ളമുണ്ട കണ്ടത്തുവയലിൽ നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്ത്രണ്ടാം മൈൽ വാഴയിൽ മൊയ്തുവിന്‍റെയും ആയിഷയുടെയും മകൻ ഉമ്മർ (27), ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ് വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. മോഷണത്തിനിടെയാകാം കൊല നടത്തിയതെന്ന് സംശയിക്കുന്നു.
എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്‍റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്‍റെ കൂടെയാണ് താമസം. രാവിലെ എട്ട് മണിയോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ രക്തം കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൂന്ന് മാസം മുമ്പാണ് ഉമ്മറിന്‍റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ.
