തെറിവിളിച്ച് ജാഥ നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാല് കേസിലാണ് അറസ്റ്റ്
കാസര്‍കോഡ്: കാസര്‍കോഡ് തെറിവിളിച്ച് ജാഥ നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 3ന് നടത്തിയ കേരള ഹര്‍ത്താലിനിടെ കാസര്‍കോഡ് നടന്ന സംഭവത്തിലാണ് അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19)യാണ് അറസ്റ്റിലായത്.
കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാല് കേസിലാണ് അറസ്റ്റ്. തുടർന്ന് അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ യുവതിയെ പിന്നീട് വിട്ടയച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്. യുവതിയുടെ തെറിവിളികള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ക്ക് കല്ലെറിഞ്ഞതിലും രാജേശ്വരിക്കെതിരെ കേസെടുത്തിട്ടുണ്ട്.