പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; ബന്ധം സ്ഥാപിച്ചത് ഫെയ്സ്ബുക്കിലൂടെ
തൃശൂരില്‍ സ്വകാര്യ ബസ് ക്ലീനറാണ് പ്രതി. ഫെയ്സ്ബുക്കിലൂടെയാണ് അബ്ദുറഹീം നിലമ്പൂര്‍ സ്വദേശിയായ പതിനാറുകാരിയുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. പീന്നീട് വിവാഹ വാദഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പെൺകുട്ടിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി.
തൃശൂര്‍: ഫെയ്സ്ബുക്ക് പരിചയത്തില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്ന തൃശൂര്‍ സ്വദേശിയാണ് നിലമ്പൂരില്‍ പൊലീസിന്‍റെ പിടിയിലായത്.
തൃശൂര്‍ പള്ളം പള്ളിക്കല്‍ നായട്ടുവളപ്പില്‍ അബ്ദുറഹീമാണ് പിടിയിലായത്. തൃശൂരില്‍ സ്വകാര്യ ബസ് ക്ലീനറാണ് പ്രതി. ഫെയ്സ്ബുക്കിലൂടെയാണ് അബ്ദുറഹീം നിലമ്പൂര്‍ സ്വദേശിയായ പതിനാറുകാരിയുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. പീന്നീട് വിവാഹ വാദഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പെൺകുട്ടിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അവിടെ ജ്വല്ലറിയില്‍ വിറ്റ് പണവുമായി ബംഗളുരുവിലേക്ക് പോയി. അവിടെ ഒരു ലോഡ്ജില്‍ താമസിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞതോടെ പെട്ടന്ന് തന്നെ അവിടെനിന്നും തീവണ്ടി മാര്‍ഗം മുംബൈയിലേക്ക് പോയി.
മുംബൈയില്‍ മലയാളിയായ ഒരാളുടെ സഹായത്തോടെ ഒരു വീട് വാടകക്കെടുക്കുകയും പെൺകുട്ടിയെ അവിടെ താമസിപ്പിക്കുകയുമായിരുന്നു. ഇവിടെയെത്തിയാണ് അബ്ദുറഹീമിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പത്താംക്ലാസുകളിലേയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേയും നിരവധി പെൺകുട്ടികളെ സാമൂഹ്യമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളാക്കിയിട്ടുണ്ടെന്ന് അബ്ദുറഹീം പൊലീസിനോട് സമ്മതിച്ചു. ഇവരില്‍ പലര്‍ക്കും വിവാഹവാഗ്ദാനവും നല്‍കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ അബ്ദുറഹീമിനെ കോടതി പതിനഞ്ച് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.