കൊച്ചി: ഡിജെ പാർട്ടികളിൽ വിതരണം ചെയ്യാനെത്തിച്ച 109 LSD മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. ഉഴവൂർ സ്വദേശി കൈലാസ് എറണാകുളം കുന്നത്തുനാട് പൊലീസിന്‍റെ പിടിയിലായത്. ഡിജെ പാർട്ടിയുടെ മറവിൽ വിദ്യാർത്ഥികൾക്കും ടൂറസിറ്റുകൾക്കും വിൽക്കാനായി ലഹരി കടത്തുന്ന സംഘത്തിന്‍റെ ഭാഗമാണ് പിടിയിലായ കൈലാസ് എന്ന ഉണ്ണിമോനെന്ന് പൊലീസ് പറഞ്ഞു. 

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാൾ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുകയും ലഹരിക്കടിമയായതോടെ ഗോവയിലേക്ക് പോയി മയക്കുമരുന്ന് കടത്തിൽ സജീവമാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 109 എൽഎസ്ഡി സ്റ്റാന്പുകളുമായാണ് ഇയാൾ പിടിയിലായത്. ഒരിക്കൽ ഉപയോഗിച്ചാൽ 12 മണിക്കൂറിലധികം ലഹരി ലഭിക്കുന്നതാണ് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാന്പുകളെന്ന് പൊലീസ് പറഞ്ഞു. ചെറിയ സ്റ്റാമ്പ് മുറിച്ചെടുത്ത് നാക്കിനടിയിൽ ഒട്ടിച്ചാൽ ദീർഘനേരം ലഹരി നൽകുന്ന എൽഎസ്ഡി മാരകമായ ദൂഷ്യവശങ്ങൾ ഉള്ള മയക്കുമരുന്നാണ്. 

കൊച്ചി നഗരവും നെടുന്പോശ്ശേരിയും കേന്ദ്രീകരിച്ച് ലഹരിയൊഴുകുന്ന ഡിജെ പാർട്ടികൾ സംഘടിപ്പിക്കാനുള്ള നീക്കമുണ്ടെന്ന് പൊലീസിന് രഹസ്യവവിരം കിട്ടിയിരുന്നു. ഇവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലേക്ക് ലഹരി പാർട്ടികൾ താവളം മാറ്റുന്നതായി വിവരമുണ്ടായിരുന്നു.. ഇതിനിടയിലാണ് കുന്നത്തുനാട്ടിലെ ലഹരിമരുന്ന് വേട്ട...പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.