മിന്നൽ ഹർത്താൽ : കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നാളെ കോടതിയിൽ ഹാജരാകും
മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് നേതാക്കളോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് അടക്കം മൂന്നുപേർ നാളെ കോടതിയിൽ ഹാജരാകും.
മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് നേതാക്കളോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഡീൻ കുര്യാക്കോസിനൊപ്പം കാസർഗോഡ് യുഡിഎഫ് ചെയർമാൻ കമറുദ്ദിൻ, യുഡിഫ് കൺവീനർ എ ഗോവിന്ദൻ നായർ എന്നിവരാണ് ഹാജരാകേണ്ടത്.
ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിര്‍ദേശിച്ചിരുന്നു. എന്നാൽ പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഒറ്റ രാത്രി കൊണ്ടാണ് ഫേസ്ബുക്കിലൂടെ യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.