രണ്ടുപേരെ കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ കുത്തി പരിക്കേൽപിച്ചു. ഹരിപ്പാട്മുതുകുളം മാധവത്തിൽ ഓമനക്കുട്ടൻപിളളയുടെ മകൻ അനന്തുവി(22)നെയാണ് കുത്തിയും അടിച്ചും പരിക്കേൽപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. കാർത്തികപ്പളളി സ്വദേശികളായ ഋഷിജിത്ത്(22), രഞ്ജു(30) എന്നിവരെയാണ് എസ്.ഐ. ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ടു പ്രതികൾ ഒളിവിലാണ്. 

ഞായറാഴ്ച രാത്രി ഏഴരയോടെ മുതുകുളം വടക്ക് കൊല്ലകൽ ദേവീക്ഷേത്രത്തിന് കിഴക്കുഭാഗത്തുവച്ചാണ് ഒരുസംഘം ആക്രമിക്കുന്നത്. ക്ഷേത്രത്തിലെ കെട്ടുകാഴ്ച കണ്ട് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മുതുകിലാണ് ആഴത്തിൽ മുറിവേറ്റത്. അടിയേറ്റ് തലക്കും ആഴത്തിലുളള മുറിവുണ്ട്. അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച ഉച്ചക്ക് കുതിരകെട്ട് സ്ഥലത്ത് കുതികെട്ടിനെത്തിയവരും നാട്ടുകാരിൽ ചിലരുമായി ചെറിയ സംഘർഷമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പ്രതികാരത്തിനെത്തിയവർ ആളുമാറി അനന്തുവിനെ ആക്രമിച്ചതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.