ശശി തരൂരിന്‍റെ ഓഫീസ് ആക്രമണം യുവമോർച്ച പ്രവർത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശശി തരൂരിന്റെ ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 

ഹിന്ദു പാകിസ്ഥാൻ പരാമർശത്തില്‍ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ശശി തരൂരിന്റെ ഓഫീസിന് നേരെ കഴിഞ്ഞ ദിവസം കരിഓയില്‍ ഒഴിച്ചിരുന്നു. ശശി തരൂരിന്റെ ഓഫീസിനു മുന്നിൽ റീത്ത് വച്ചാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. ശശി തരൂർ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

അതേസമയം ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തെ മുസ്ലീംലീഗ് അനുകൂലിച്ചു. പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടെന്നു ഇ.ടി.മുഹമ്മദ് ബഷീർ എംപി വിശദമാക്കി. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാണിച്ചു.

അതേസമയം ഗുണ്ടായിസം കാണിച്ചാണ് തന്‍റെ ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ മറുപടി നല്‍കുന്നതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണത്തോട് എംപി പ്രതികരിച്ചത്.