തൃശൂര്‍: ഓണവിപണിയിലെ താരമാണു തൃശൂരിന്റെ ചെങ്ങാലിക്കോടന്‍ നേന്ത്രക്കുല. ഓണമെത്തുമുമ്പ് കിലോയ്ക്ക് 70 രൂപ കടന്നിരിക്കുന്നു വില. അതുകൊണ്ടുതന്നെ ഇക്കുറി ചെങ്ങാലിക്കോടന്‍ കഷകര്‍ക്ക് ഓണം സമൃദ്ധിയുടേതുകൂടിയാണ്.

കാഴ്ചയില്‍ സ്വര്‍ണ വര്‍ണമാണു ചെങ്ങാലിക്കോടന്. മുണ്ടത്തിക്കോട്, അത്താണി, വടക്കാഞ്ചേരി, തെക്കുംകര, ചേലക്കര ഭാഗങ്ങളില്‍ വിളയുന്ന നേന്ത്രക്കുലയ്ക്ക് ഭൗമ സൂചികാ പദവിയും ലഭിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ടാണു കൃഷി. കഴിഞ്ഞ രണ്ടു വര്‍ഷം മെച്ചപ്പെട്ട വില ലഭിക്കാത്തതിനാല്‍ ഇക്കുറി കൃഷിയിറക്കിയവരുടെ എണ്ണം കുറഞ്ഞു. വിപണിയില്‍ ഉല്പന്നം കുറഞ്ഞതോടെ വില ഇപ്പോള്‍ത്തന്നെ 70 കടന്നു. ഓണമെത്തുന്നതോടെ വില 100 കടക്കുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.

10 മാസത്തെ പരിപാലനമാണ് ചങ്ങാലിക്കോടന് വേണ്ടത്. ജൈവ വളങ്ങളങ്ങളാണു കൂടുതല്‍ ഉപയോഗിക്കുന്നത്. അത്താണി പെരിങ്ങണ്ടൂര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് വിളയിറക്കുന്നതിന് പലിശ രഹിത വായ്പയും നല്‍കിയിരുന്നു. ഇത്തവണ വിപണിയില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം കൂടുതലാളുകളെ വരും കൊല്ലം ചങ്ങലിക്കോടന്‍ കൃഷിയിറക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.