ഏറെ നാളുകളായി വിവാഹം ചെയ്യാനായി സരസ്വതി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് ബന്ധത്തിൽ കല്ലുകടിയായെന്നാണ് 21കാരൻ പൊലീസിനോട് വ്യക്തമാക്കിയത്

ശിവഗംഗ: 52കാരിയുമായി ദീർഘനാളത്തെ പ്രണയം. ഉടൻ വിവാഹം വേണമെന്ന് കഴിക്കണമെന്ന് നിർബന്ധം പിടിച്ച് മധ്യവയസ്ക. കൊന്ന് മൃതദേഹം മറവ് ചെയ്ത 21കാരൻ പിടിയിൽ. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. 52കാരിയായ സരസ്വതി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സൊട്ടതട്ടി സ്വദേശിയായ സ്ത്രീയെ ഫെബ്രുവരി 11 മുതൽ കാണാനില്ലായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ സഹോദരിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിലാണ് 52കാരിയ 21കാരനൊപ്പം പ്രണയ ബന്ധത്തിലായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് 21കാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. കൂടകോവിലിലെ ഒരു ഫാമിൽവച്ചാണ് 21കാരനായ ശരവണകുമാർ സരസ്വതിയെ കൊലപ്പെടുത്തിയത്. ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം വെള്ളം നിറഞ്ഞ പാറക്കുളത്തിൽ സരസ്വതിയുടെ മൃതദേഹം തള്ളുകയായിരുന്നു 21കാരൻ ചെയ്തത്. 

മധുരൈ സ്വദേശിയാണ് ശരവണകുമാർ. ഏറെ നാളുകളായി വിവാഹം ചെയ്യാനായി സരസ്വതി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് ബന്ധത്തിൽ കല്ലുകടിയായെന്നാണ് 21കാരൻ പൊലീസിനോട് വ്യക്തമാക്കിയത്. വിവാഹത്തേച്ചൊല്ലി കലഹം പതിവായതോടെയാണ് ശരവണകുമാർ സരസ്വതിയുമായി കൂടംകോവിലിലെ ഫാം ഹൌസിലെത്തിയത്. ഇവിടെ വച്ചും വിവാഹത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിലാണ് യുവാവ് 52കാരിയെ മർദ്ദിച്ച് കൊന്നത്. 52കാരിയുടെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസുള്ളത്. ചൊവ്വാഴ്ചയാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.

 കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കമുള്ളവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിലായിരുന്നു സരസ്വതിയും ശരവണകുമാറും ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 11ന് സരസ്വതിയെ കൊലപ്പെടുത്തിയെന്നാണ് 21കാരൻ മൊഴി നൽകിയിട്ടുള്ളത്. ഒരുമാസത്തോളം ഒളിവിൽ തുടർന്ന 21കാരനെ പൊലീസ് തന്ത്രപരമായാണ് പിടികൂടിയത്. സരസ്വതിയുടെ മൃതദേഹത്തിൽ കല്ല് കെട്ടിയാണ് ക്വാറിയിൽ തള്ളിയതെന്നാണ് യുവാവ് നൽകിയ മൊഴി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം