Asianet News MalayalamAsianet News Malayalam

'സ്വര്‍ണം ഞങ്ങള്‍ പങ്കിട്ടെടുത്തോട്ടെ?' ഹൈജംപ് പിറ്റില്‍ വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച് ടംബേരിയും ബര്‍ഷിമും

2.39 ചാടിക്കടക്കാന്‍ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല. ഈ സമയം കാലില്‍ പരിക്കുമായി വേദനയില്‍ പുളയുകയായിരുന്നു ഇറ്റാലിയന്‍ താരം.
 

High Jump gold shared by Barshim and Tamberi in Olympics
Author
Tokyo, First Published Aug 2, 2021, 12:02 PM IST

ടോക്യോ: പോഡിയത്തില്‍ കാത്തിരിക്കുന്ന മെഡലുകള്‍ക്ക് മാത്രമല്ല. മത്സരക്കളത്തിലെ ചില കാഴ്ചകള്‍ക്കും നല്ല തിളക്കമാണ്. ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടംബേരിയും ഖത്തറിന്റെ മുതാസ് ബര്‍ഷിമുമാണ് സൗഹൃദദിനമായിരുന്ന ഇന്നലെ ഹൃദയം കവര്‍ന്നത്. ഹൈജംപില്‍ സ്വര്‍ണ മെഡലിരുന്നത് 2.37 മീറ്റര്‍ ഉയരത്തില്‍. രണ്ട് പേരും ഈ ഉയരം മറികടന്നു. 

2.39 ചാടിക്കടക്കാന്‍ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല. ഈ സമയം കാലില്‍ പരിക്കുമായി വേദനയില്‍ പുളയുകയായിരുന്നു ഇറ്റാലിയന്‍ താരം. ഷൂട്ടൗട്ടിലേക്ക് നീങ്ങട്ടെയെന്ന് ഒഫീഷ്യല്‍സ്. ആരാദ്യം പറയും എന്ന മട്ടില്‍ ഇരുവരും മുഖത്തോട് മുഖംനോക്കി. ടംബേരിയുടെ മനസിലുള്ളത് ബര്‍ഷിം ചോദിച്ചു. ഈ സ്വര്‍ണം ഞങ്ങള്‍ക്ക് പങ്കുവയ്ക്കാനാകുമോ.? സാധിക്കുമെന്ന് റഫറി മറുപടിയും നല്‍കി.

ദീര്‍ഘനാളത്തെ ആത്മസുഹൃത്തുക്കളാണ് ഇരുവരും.  ടംബേരിക്ക് ഈ സ്വര്‍ണം എത്രത്തോളം വലുതാണെന്ന് ബര്‍ഷിമിന് നന്നായി അറിയാം. റിയൊ ഒളിംപികിസില്‍ പരിക്കേറ്റ് തകര്‍ന്നിരിക്കുന്ന ടംബേരിയെ ബര്‍ഷിം കണ്ടിട്ടുണ്ട്. ഇറ്റലി താരത്തിന്റെ കരിയര്‍ തകര്‍ക്കാന്‍ മാത്രം ഗുരുതരമായിരുന്നു ആ പരിക്ക്. 

അവിടെ നിന്ന് ടോക്കിയോയിലെ പിറ്റ് വരെ ടംബേരി എത്തിയതിന് പുറകില്‍ ബര്‍ഷിമിന്റെ പിന്തുണയും പ്രചോദനവും ഏറെയുണ്ട്. ഒടുവില്‍ കാത്തിരുന്ന സ്വര്‍ണം സൗഹൃദദിനത്തില്‍ പങ്കുവെക്കുമ്പോല്‍ ഇരുവര്‍ക്കും മാത്രമല്ല കാണുന്നവര്‍ക്കും മറക്കാനാകാത്ത ദിവസം. വീഡിയോ  കാണാം.

Follow Us:
Download App:
  • android
  • ios