എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റേതെന്ന പേരില്‍ പുറത്തുവന്ന 25ന് നടക്കുന്ന മീറ്റിങ്ങിന്‍റെ അജണ്ടയിലാണ് അധ്യക്ഷയായ പി ടി ഉഷക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം വ വ്യക്തമാക്കിയിരിക്കുന്നത്

ദില്ലി: ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) പ്രസിഡന്‍റ് പി ടി ഉഷക്കെതിരെ 25ന് നടക്കുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പി ടി ഉഷയുടെ ഓഫീസ്. 25ന് ചേരുന്ന ഐഒഎ യോഗത്തിന്‍റെ അജണ്ടയെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും പിടി ഉഷയുടെ ഓഫീസ് അറിയിച്ചു.

ജോയിന്‍റ് സെക്രട്ടറി കല്യാൺ ചൗബേ ഒപ്പിട്ട അജണ്ടയെ കുറിച്ചറിയില്ല. യഥാർത്ഥ അജണ്ടയിൽ അവിശ്വാസ പ്രമേയമില്ല.
25 ന് യോ​ഗം വിളിച്ച് പ്രസിഡന്‍റ് ഉഷ ഒപ്പിട്ട് അം​ഗങ്ങൾക്ക് നൽകിയത് 16 പോയന്‍റ് അജണ്ടയാണ്. മറ്റ് അം​ഗങ്ങൾക്കെതിരായ ഷോ കോസ് നോട്ടീസ് ഉൾപ്പടെ ചർച്ച ചെയ്യുന്നത് അജണ്ടയിലുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന വ്യാജ അജണ്ട നൽകിയതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പിടി ഉഷയുടെ ഓഫീസ് വ്യക്തമാക്കി.

ആരോപണങ്ങളുടെ ട്രാക്കില്‍ പി ടി ഉഷ; ഒളിംപിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം

ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ പി ടി ഉഷക്കെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. അധ്യക്ഷയായി ചുമതലയേറ്റെടുത്തതുമുതൽ പി ടി ഉഷ ഇന്ത്യൻ കായിക മേഖലയ്ക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആരോപണം. സമിതിയിലെ ഒരു വിഭാഗവുമായി നേരത്തെ തന്നെ ഉഷ ഉടക്കിലായിരുന്നു. യോഗ്യത മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും 25ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക