മേരി കോം ടോക്യോ ഒളിമ്പിക്‌സ് അംബാസഡർ
ടോക്യോ ഒളിമ്പിക്സിന്‍റെ 10 അംബാസിഡർമാരില്‍ ഒരാളായിട്ടാണ് മേരി കോമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ദില്ലി: 2020 ടോക്യോ ഒളിമ്പിക്‌സിന്‍റെ അംബാസഡർമാരില്‍ ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമും. ഏഷ്യയില്‍ നിന്നുള്ള ഗുസ്തി താരങ്ങളെയാകും മേരി കോം പ്രതിനിധീകരിക്കുക. ടോക്യോ ഒളിമ്പിക്സിന്‍റെ 10 അംബാസിഡർമാരില്‍ ഒരാളായിട്ടാണ് മേരി കോമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ട്രയല്‍സില്ലാതെ മേരി കോമിനെ നേരിട്ട് ഒളിമ്പിക് യോഗ്യതാ മത്സരത്തിന് തെരഞ്ഞെടുത്തതിനെതിരെ യുവതാരം നിഖത് സറീൻ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ആ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഇന്‍റർനാഷണല്‍ ഒളിമ്പിക് കമ്മിറ്റി മേരി കോമിനെ അംബാസഡറായി ഉള്‍പ്പെടുത്തിയത്.
ആറ് തവണ ലോക ചാമ്പ്യനാണ് മേരി കോം. 45, 48 കിലോ വിഭാഗങ്ങളില്‍ മത്സരിച്ചായിരുന്നു മേരി മെഡല്‍ നേടിയത്. എന്നാല്‍ മോസ്‌കോയില്‍ നടന്ന അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ തോറ്റ് പുറത്തായിരുന്നു മേരി കോം. ഇതോടെ ടോക്യോ ഗെയിംസിന് നേരിട്ട് യോഗ്യത നേടാന്‍ ഇതിഹാസ താരത്തിനായിരുന്നില്ല. റഷ്യയില്‍ 51 കിലോ വിഭാഗത്തിലായിരുന്നു മേരി കോം മത്സരിച്ചത്.