വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടനോട് 4-3 നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ദില്ലി: ടോക്കിയോ ഒളിംപിക്സില്‍ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തല ഉയര്‍ത്തി തന്നെയാണ് ഇന്ത്യന്‍ വനിതകള്‍ ഹോക്കികളം വിടുന്നത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടനോട് 4-3 നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ടോക്കിയോ ഒളിംപിക്സിലെ വനിത ഹോക്കി ടീമിന്‍റെ പ്രകടനം നാം എന്നും ഓര്‍ത്തിരിക്കും. ഉടനീളം അവര്‍ അവരുടെ മികച്ച പ്രകടനം നടത്തി. അസാമാന്യമായ ധൈര്യവും, കഴിവും ടീമിലെ ഒരോ അംഗങ്ങളും പുറത്തെടുത്തു. ഇന്ത്യ ഈ ടീമിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു - പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…
Scroll to load tweet…

അതേ സമയം വെങ്കല പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. മത്സരം തുടങ്ങി രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍ ഡബിളടിച്ച് ഗുര്‍ജിത് കൗര്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. പിന്നാലെ വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി.

ഇരു ടീമിനും തുല്യ സാധ്യതകള്‍ കല്‍പിച്ച അവസാന ക്വാര്‍ട്ടര്‍ ആവേശമായിരുന്നു. എന്നാല്‍ തുടക്കത്തിലെ പെനാല്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് ബ്രിട്ടണ്‍ 48-ാം മിനുറ്റില്‍ ഗ്രേസിലൂടെ മുന്നിലെത്തി. വീണ്ടുമൊരിക്കല്‍ കൂടി സമനിലയിലെത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിയാതെ പോയി. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. 

എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona