കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക.  

കൊച്ചി: വോളിബോള്‍ ആരാധകര്‍ ആവേശംപൂര്‍വം കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലം നാളെ കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍, അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. 

ഇന്ത്യന്‍ വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും. അശ്വല്‍ റായ്, അജിത്‌ലാല്‍ സി, അഖിന്‍ ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. 

ഗോള്‍ഡ് കാറ്റഗറിയില്‍ 33 താരങ്ങളുണ്ട്. സില്‍വര്‍ (141), ബ്രോണ്‍സ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടര്‍ 21 വിഭാഗത്തില്‍ ആകെ 23 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (വെനസ്വേല) എന്നിവരുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോള്‍ ലീഗ് ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന പ്രൈം വോളിബോള്‍ ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സജ്ജാദ് ഹുസൈന്‍, (അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്) കെ ആര്‍ ലക്ഷ്മിനാരായണ (ബെംഗളൂരു ടോര്‍പ്പിഡോസ്), കിഷോര്‍ കുമാര്‍ (കാലിക്കറ്റ് ഹീറോസ്) ചന്ദര്‍ സിങ് (ചെന്നൈ ബ്ലിറ്റ്സ്), റൂബന്‍ വൊലോച്ചിന്‍- (ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്), ഡോ. എം.എച്ച് കുമാര (കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്), സണ്ണി ജോസഫ് (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്).

പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ആകെ 24 മത്സരങ്ങളാണ് പ്രൈം വോളിബോള്‍ ലീഗില്‍ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കും.

പ്രതിഭാശാലികളായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, വോളിബോളില്‍ വിജയകരമായ കരിയര്‍ വികസിപ്പിക്കാനും ഒരു വേദിയൊരുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് ബേസ്ലൈന്‍ വെഞ്ചേഴ്സ് സഹ സ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു.