Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് ഹൈജംപിലെ സ്വര്‍ണം പങ്കിടല്‍; പുളകംകൊള്ളിച്ച കഥകള്‍ സത്യമോ? വിശദീകരിച്ച് ഡോ. മുഹമദ് അഷ്‌റഫ്

പ്രചാരണങ്ങള്‍ക്ക് പിന്നിലെ വസ്‌തുത വ്യക്തമാക്കുകയാണ് കായിക പരിശീലകനും സ്‌പോര്‍ട്‌സ് വിദഗ്ധനുമായ ഡോ. മുഹമദ് അഷ്‌റഫ്

Tokyo 2020 why Mutaz Essa Barshim Gianmarco Tamberi joint winners in High Jump
Author
Tokyo, First Published Aug 3, 2021, 2:01 PM IST

ടോക്കിയോ: ടോക്കിയോ ഒളിംപിക‌്‌സിലെ ഏറ്റവും ഹൃദയഹാരിയായ കാഴ്‌ചയായാണ് ഖത്തറിന്റെ മുതാസ് ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മാര്‍കോ ടംബേരിയും ഹൈജംപിലെ സ്വര്‍ണ മെഡല്‍ പങ്കിട്ട സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ താരങ്ങള്‍ സ്വര്‍ണ മെഡല്‍ പങ്കിട്ടെടുത്തതിനെ കുറിച്ച് വിവാദം പുകയുന്നുണ്ട്. ഇറ്റലി താരത്തിന് പരുക്ക് പറ്റിയതിനാല്‍ മത്സരം അവസാനിപ്പിക്കണമെന്നും രണ്ട് പേർക്കും സ്വർണ മെഡൽ പങ്കിട്ടുതരണമെന്നും ബർഷിം റഫറിയോടു അഭ്യര്‍ഥിക്കുകയായിരുന്നു എന്നായിരുന്നു പ്രചാരണങ്ങള്‍. ഈ വാദം തെറ്റാണെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്തായാലും സംഭവത്തിന് പിന്നിലെ വസ്‌തുത വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കായിക പരിശീലകനും സ്‌പോര്‍ട്‌സ് വിദഗ്ധനുമായ ഡോ. മുഹമദ് അഷ്‌റഫ്. 

ഡോ. മുഹമദ് അഷ്‌റഫ് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിന്‍റെ പൂര്‍ണരൂപം 

'ഇനിയും ഈ അബദ്ധത്തിനു  പിന്നാലെ പോകരുത്
കാട്ടുതീ പോലെ പടരുകയാണ് ഒരു പരമാബദ്ധം

അതുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞാൻ. എന്റെ ഇൻബോക്‌സിലും സ്വകാര്യ ഫോണിലും വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങൾക്ക് കണക്കില്ല. ഖത്തറിന്റെ വിഖ്യാത ഹൈജംപ് ലോക ചാമ്പ്യൻ മുതാസ് ബർഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചുകൊണ്ട് അദേഹത്തിന്റെ കാരുണ്യവും മഹാമനസ്‌കതയും കാരണം ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിക്കും ഒളിംപിക് ഹൈജംപ് സ്വർണത്തിൽ പങ്കാളിത്തം കിട്ടി എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.  

ഈ മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നറിഞ്ഞ ഞാൻ ഹൈജംപ് ടൈ ബ്രേക്കർ നിയമം എന്താണെന്നും അതനുസരിച്ച് 2.37 മീറ്റർ ഉയരം പിന്നിട്ട രണ്ട് പേർക്ക് സ്വർണ മെഡലും അതെ ഉയരം കടക്കാൻ ഒരു ചാൻസ് കൂടുതൽ വേണ്ടിവന്ന ബെലറൂസുകാരന് ഓട്ടു മെഡലും കിട്ടി എന്ന് മത്സരം തീർന്ന ഉടനെ എഫ്‌ബിയിൽ പോസ്റ്റ് ചെയ്തു. 

എന്നാൽ അതിനുള്ള എൻറെ അർഹത ചോദ്യം ചെയ്‌ത് കൊണ്ട് അറുപതോളം കമന്റുകൾ എനിക്ക് കിട്ടി. അവരോടു ഒന്ന് പറഞ്ഞോട്ടെ, ഞാൻ ആത്യന്തികമായി ഒരു അത്‌‌ലറ്റിക്ക് കോച്ചാണ്, ഈ നിയമം പഠിപ്പിക്കുന്നയാൾ..!

ഇറ്റലിക്കാരനു പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങൾക്ക് രണ്ട് പേർക്കും സ്വർണ മെഡൽ പങ്കിട്ടു തരണമെന്നും ബർഷിം റഫറിയോടു അഭ്യര്‍ഥിച്ചുവെന്നും അതുകേട്ട ഉടനെ അയാൾ അത് തലകുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..!എന്നാൽ അതൊരു പരമ അബദ്ധമാണ്

ഹൈജംപിൽ ഒരേ ഉയരം ഒരു പോലുള്ള ചാൻസുകളിൽ രണ്ട് പേര്‍ ചാടിക്കടക്കുകയാണെങ്കിൽ അവസാനം ഒരു ടൈ ബ്രെക്കർ വേണ്ടിവരുന്നു. അതിനായി ബാർ ഒരുപടി ഉയർത്തും. അത് ഇവിടെ 2.39 ആയപ്പോൾ രണ്ട് പേരും പരാജയപ്പെട്ടു. (ജംപ്-ഓഫ് നിയമം If the event remains tied for first place  the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height). ഇവിടെ ഓരോ ഉയരത്തിനും ഒരു ചാൻസെ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കിൽ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ്.

നിയമം 2.39ൽ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡൽ പങ്കുവയ്‌ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്‌ക്കൽ നടന്നത്. അതിനാണ് ഖത്തറുകാരൻ ചാട്ടക്കാരന്റെ മഹാമനസ്‌കത കൊണ്ടാണ് പരിക്ക് പറ്റിയ ഇറ്റലിക്കാരന് സ്വർണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത്..! ആരുടെയെങ്കിലും നിർദേശം കേട്ട് മെഡൽ പങ്കുവയ്‌ക്കാനുള്ള സലോമൻ നിയമം ഒന്നും അത്‌ലറ്റിക്‌സിൽ നിലവിലില്ല. അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാൽ അയാൾക്കുള്ള ഇടം വേറെ ആകും.

അതൊക്കെ ചോദിക്കാനും നിയമങ്ങൾ നടപ്പാക്കാനും ഒളിംപിക് സമിതിയും ലോക സ്‌പോർട്സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട. ഇനി 2.37 തന്നെ പിന്നിട്ട ബെലറൂസുകാരന് കൂടി എന്ത് കൊണ്ട് സ്വർണ മെഡൽ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം. അവർക്കുള്ള മറുപടി അയാൾ ഈ അവസാന ടൈ ബ്രെക്കറിൽ വരുന്നില്ല. കാരണം ആ ഉയരം പിന്നീടാൻ അയാൾക്ക്‌ ഒരു ചാൻസ് കൂടുതൽ വേണ്ടിവന്നു. 

എന്നാൽ പിന്നെ എന്തുകൊണ്ട് അയാൾക്ക്‌ വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം. അത് ഈ നിയമം ഉണ്ടാക്കിയവർ നിർവചിച്ചിരിക്കുന്നതു രണ്ട് സ്വർണം കഴിഞ്ഞാൽ ഒരു ഓട് അല്ലെങ്കിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണ്. അതുകൊണ്ടു കാര്യങ്ങൾ മനസിലാക്കി സ്‌പോർട്സിനെ സ്‌പോർട്സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാൽ അതുപോലുള്ള അബദ്ധങ്ങൾ ഉണ്ടാകും. അതുകൊണ്ടു ഇനി അന്വേഷണങ്ങൾ വേണ്ട'. 

കൂടുതല്‍ ഒളിംപിക്‌സ് വാര്‍ത്തകള്‍...

ഒളിംപിക്‌ പോഡിയത്തിലെ പ്രതിഷേധം; അമേരിക്കൻ അത്‍ലറ്റിനെതിരെ അന്വേഷണം

ഒളിംപിക്‌സ്: ഗുസ്‌തിയില്‍ തോല്‍വിയോടെ തുടക്കം; സോനം മാലിക്കിന് അപ്രതീക്ഷിത പരാജയം

മോശം പ്രകടനം; ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനലിലെത്താതെ പുറത്ത്

പട്ടിണിയില്‍ നിന്ന് ഇന്ത്യന്‍ ഹോക്കിയിലെ റാണിയിലേക്ക്; ഒളിംപിക്‌സ് സ്വര്‍ണം സ്വപ്‌നം കണ്ട് റാണി രാംപാല്‍

ഒളിംപിക്‌സ് ഹോക്കി: സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് തോല്‍വി

Tokyo 2020 why Mutaz Essa Barshim Gianmarco Tamberi joint winners in High Jump

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios