യുഎസ് ഓപ്പണ്‍: വനിതകളില്‍ സെറീന-ബിയാന്‍ക ഫൈനല്‍
യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടം ബിയാന്‍ക ആന്‍ഡ്രിസ്ക്യു സ്വന്തമാക്കി
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നിസില്‍ സെറീന വില്യംസ്- ബിയാന്‍ക ആന്‍ഡ്രിസ്ക്യു വനിതാ ഫൈനല്‍. സെമിയിൽ ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെറീന തോൽപ്പിച്ചു. സ്‌കോർ: 6-3, 6-1.
യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടം ബിയാന്‍ക ആന്‍ഡ്രിസ്ക്യു സ്വന്തമാക്കി. സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെയാണ് തോൽപ്പിച്ചത്. സ്‌കോര്‍ 7-6, 7-5. ഞായറാഴ്‌ച പുലര്‍ച്ചെയാണ് ഫൈനല്‍.
പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കും. ആദ്യ സെമിയിൽ അഞ്ചാം സീഡ് ഡാനിൽ മെദ്‌വദേവ് സീഡ് ചെയ്യപ്പെടാത്ത ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. ക്വാര്‍ട്ടറില്‍ ഫെഡററെ ദിമിത്രോവ് അട്ടിമറിച്ചിരുന്നു. സമീപകാലത്ത് മികച്ച ഫോമിലുള്ള മെദ്‌വദേവും ദിമിത്രോവും കരിയറില്‍ രണ്ട് തവണ മാത്രമാണ് ഇതിനുമുന്‍പ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇരുവരും ഒരു കളി വീതം ജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് മത്സരം തുടങ്ങും.
രണ്ടാം സെമിയിൽ രണ്ടാം സീഡ് റാഫേല്‍ നദാല്‍ 24-ാം സീഡ് മാറ്റിയോ ബെരെറ്റിനിയെ നേരിടും. ഇറ്റാലിയന്‍ താരമായ ബെരെറ്റിനി ആദ്യമായാണ് ഗ്രാന്‍സ്ലാം സെമിയിൽ മത്സരിക്കുന്നത്. നദാലും ബെരെറ്റിനിയും നേര്‍ക്കുനേര്‍ വരുന്നതും ആദ്യമായാണ്.