സെപ്റ്റംബറിൽ തുടങ്ങുന്ന റേസ് കൂടുതൽ സുരക്ഷിതമായി പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അഭിലാഷ് ടോമി

തിരുവനന്തപുരം: ഗോൾഡന്‍ ഗ്ലോബ് റേസ് (Golden Globe Race) ഏറ്റവും വേഗത്തിൽ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മലയാളി നാവികന്‍ അഭിലാഷ് ടോമി (Abhilash Tomy). ആദ്യ റേസിലെ അപകടത്തിൽ നിന്ന് പാഠങ്ങള്‍ പഠിച്ചു. സെപ്റ്റംബറിൽ തുടങ്ങുന്ന റേസ് കൂടുതൽ സുരക്ഷിതമായി പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അഭിലാഷ് ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

'ഗോൾഡന്‍ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്തമാണ്. സ്പോൺസര്‍ഷിപ്പ് പ്രതിസന്ധി മാറിയതിൽ ആശ്വാസം ഉണ്ട്. മുന്‍ റേസിലെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനായതിനാൽ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ബോട്ടാണ് ഇത്തവണ ഉപയോഗിക്കുന്നത്. മികച്ച തയ്യാറെടുപ്പ് കാരണം സുരക്ഷിതമായി മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയാൽ ബോണസ്. റേസിൽ മത്സരിക്കുന്നത് രാജ്യത്തിനുള്ള ആദരമാണ്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തിലാണ് മത്സരമെന്നത് സവിശേഷതയാണ്' എന്നും അഭിലാഷ് പറഞ്ഞു. 

നേരത്തെ ഗോൾഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താനാകാതെ ആശങ്കയിലായിരുന്നു അഭിലാഷ് ടോമി. ആദ്യഘട്ടത്തിൽ 60 ലക്ഷം രൂപ വരെ മാത്രമാണ് അഭിലാഷ് ടോമിക്ക് കണ്ടെത്താനായിരുന്നത്. പണം സ്വരൂപിക്കാനായില്ലെങ്കിൽ പിന്മാറാനായിരുന്നു തീരുമാനം. ഈ പ്രതിസന്ധിക്കും പരിഹാരമായി.

പായ്‌വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു. നാവിക സേനയുടെ ഗോവ ആസ്‌ഥാനത്തായിരുന്നു അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്. 

Abhilash Tomy : പണമില്ല! അഭിലാഷ് ടോമിയുടെ സ്വപ്നയാത്ര പ്രതിസന്ധിയിൽ; ഗോൾഡൻ ഗ്ലോബില്‍ നിന്ന് പിന്മാറാൻ ആലോചന