മോറിക്ക് പകരം ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും ഒളിംപിക് വില്ലേജിന്‍റെ മേയറുമായിരുന്ന സാബുറോ ക്വാബുച്ചി സംഘാടകസമിതിയുടെ പുതിയ പ്രസിഡന്റാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടോക്കിയോ: വനിതകള്‍ക്കെതിരെ സെക്സിസ്റ്റ് പരമാര്‍ശം നടത്തിയ ടോക്കിയോ ഒളിംപിക്സ് സംഘാടക സമിതി പ്രസിഡന്‍റ് യോഷിറോ മോറി രാജിവക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യം നടന്ന ജപ്പാന്‍ ഒളിംപിക് കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ വനിതകള്‍ അനാവശ്യമായി സംസാരിക്കുന്നുവെന്ന് പറഞ്ഞതാണ് 83കാരനായ മുന്‍ പ്രധാനമന്ത്രി കൂടിയായ മോറിക്ക് കുരുക്കായത്.

ഇതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മോറി പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ പരാമര്‍ശത്തില്‍ സംഘാടക സമിതി അതൃത്പി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് രാജിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്നോ നാളെയോ അദ്ദേഹം രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

മോറിക്ക് പകരം ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും ഒളിംപിക് വില്ലേജിന്‍റെ മേയറുമായിരുന്ന സാബുറോ ക്വാബുച്ചി സംഘാടകസമിതിയുടെ പുതിയ പ്രസിഡന്റാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോറിയുടെ രാജി വാര്‍ത്ത കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം നടത്തേണ്ട ഒളിംപിക്സ് ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ മോറിയുടെ രാജി വാര്‍ത്ത ഒളിംപിക്സ് നടത്താനാവുമോ എന്ന കാര്യത്തില്‍ കായികലോകത്ത് കൂടുതല്‍ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്.