രാജ്യത്ത് ലഹരിമരുന്ന് കടത്ത് തടയുന്നതിനായി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് കര്‍ശന നടപടികളുമായി മുമ്പോട്ട് പോകുകയാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആകെ 149 കേസുകളാണ് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  

മനാമ: ബഹ്‌റൈനില്‍ അഞ്ചുമാസത്തിനിടെ പിടിച്ചെടുത്തത് 130 കിലോഗ്രാമിലധികം ഹാഷിഷ്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മേയ് 31 വരെയുള്ള കണക്കാണിത്. 114 ഗ്രാം ഹെറോയിന്‍, എട്ടു കിലോഗ്രാം കഞ്ചാവ്, വന്‍ തോതില്‍ മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയും രാജ്യത്തൊട്ടാകെ ഇക്കാലയളവില്‍ പിടികൂടി.

രാജ്യത്ത് ലഹരിമരുന്ന് കടത്ത് തടയുന്നതിനായി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് കര്‍ശന നടപടികളുമായി മുമ്പോട്ട് പോകുകയാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആകെ 149 കേസുകളാണ് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഹരിക്കെതിരെ പോരാടുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായുള്ള പരിശ്രമം ഇതിന് ആവശ്യമാണെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ക്യാപ്റ്റന്‍ അബ്ദുള്ള ഇസ്മായില്‍ പറഞ്ഞു. ബഹ്‌റൈനിലേക്ക് ലഹരിമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ തടഞ്ഞു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും കിങ് ഫഹദ് കോസ്വേയിലും ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തും ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona