ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി ദുബൈ. 28 വാഹനങ്ങൾ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസൻസ് വർഷങ്ങളായി പുതുക്കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലത്ത് ദീർഘകാലം കഴുകാതെ കിടക്കുന്ന വൃത്തിയില്ലാത്ത വാഹനങ്ങൾക്കും 500 ദിർഹം പിഴ ചുമത്തും. 

ദുബൈ: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബൈ അധികൃതർ 28 വാഹനങ്ങൾ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസൻസ് വർഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. 6,000 ദിർഹമിൽ കൂടുതൽ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ നിയമം അനുശാസിക്കുന്നുണ്ട്. ഈ വർഷം 2025-ന്‍റെ ആദ്യ പകുതിയിൽ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ് സെപ്റ്റംബറിൽ അറിയിച്ചിരുന്നു.

ഇതേ കാലയളവിൽ എമിറേറ്റിലെ റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പൊതുസ്ഥലത്ത് ദീർഘകാലം കഴുകാതെ കിടക്കുന്ന വൃത്തിയില്ലാത്ത വാഹനങ്ങൾക്കും ഡ്രൈവർക്ക് 500 ദിർഹം പിഴ ചുമത്താൻ സാധ്യതയുണ്ട്. അധികൃതർ മുന്നറിയിപ്പ് നൽകിയ ശേഷം 15 ദിവസത്തിനുള്ളിൽ വാഹനം വൃത്തിയാക്കിയില്ലെങ്കിൽ അത് കണ്ടുകെട്ടാനും സാധ്യതയുണ്ട്.

അശ്രദ്ധമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ രാജ്യത്തുടനീളം അധികൃതർ നടപടിയെടുക്കുന്നുണ്ട്. കഴിഞ്ഞ മാസം, അനധികൃതമായി രൂപമാറ്റം വരുത്തിയതിന്‍റെ പേരിൽ ഷാർജ നഗരത്തിൽ നിന്ന് 100 വാഹനങ്ങളും 40 മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. എമിറേറ്റിൽ സ്ഥാപിച്ച സ്ഥിരം ചെക്ക്‌പോസ്റ്റുകൾ വഴിയും അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരീക്ഷിക്കുന്ന മൊബൈൽ പട്രോൾ വഴിയുമാണ് ഷാർജ പൊലീസ് നടപടിയെടുത്തത്. വാഹനങ്ങളിൽ ലൈസൻസ് ഇല്ലാതെ വരുത്തുന്ന രൂപമാറ്റങ്ങൾ, പ്രത്യേകിച്ച് ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ നിയമലംഘനവും പൊതുജനങ്ങൾക്ക് ശല്യവും മറ്റ് വാഹന യാത്രക്കാർക്ക് അപകടസാധ്യതയുമാണ് ഉണ്ടാക്കുന്നത്.