34 വയസുകാരനായ സ്വദേശി യുവാവാണ് പിടിയിലായത്. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഇത് പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.  

മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. വിദേശത്തു നിന്ന് സ്‍ത്രീകളെ ബഹ്റൈനില്‍ എത്തിച്ച ശേഷം അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങളുള്ള ഒരു ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

34 വയസുകാരനായ സ്വദേശി യുവാവാണ് പിടിയിലായത്. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഇത് പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്ന് ബഹ്റൈനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ട പ്രവാസി വനിതകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രതിയായ യുവാവ് നേരത്തെയും മനുഷ്യക്കടത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. മയക്കുമരുന്ന് കേസില്‍ 2010ല്‍ ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി.

Read also:  താമസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

മദ്യനിര്‍മ്മാണവും വില്‍പ്പനയും; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍
മനാമ: ബഹ്‌റൈനില്‍ മദ്യം നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. മനാമയിലാണ് സംഭവം. ഏഷ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. 

മദ്യം സൂക്ഷിച്ച വലിയ വീപ്പകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം നിര്‍മ്മിച്ച രീതികളും ഇവര്‍ കാണിച്ചുകൊടുത്തു. പിടിയിലായ പ്രവാസികളെ തടവിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് ക്രിമിനല്‍ വിചാരണക്കായി കൈമാറും.

Read More: പബ്‍ജി കളിക്കാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 23 ലക്ഷം മോഷ്ടിച്ചു; 16 വയസുകാരന് ഒരു വര്‍ഷം തടവ്