ജെബല്‍ അലിയില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് പോവുകയായിരുന്ന ഡ്രൈവറാണ് ആക്രമിക്കപ്പെട്ടത്.

റോഡിലെ മത്സരയോട്ടത്തിന് പിന്നാലെ ഡ്രൈവറുടെ മുഖത്തിടിച്ച് ദേഷ്യം തീര്‍ക്കാന്‍ ശ്രമിച്ച യുവാവിന് വന്‍ തുക പിഴയിട്ട് ദുബായ്. 34 കാരനായ യുവാവിനാണ് പതിനായിരം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചത്. ദുബായിലെ ക്രിമിനല്‍ കോടതിയുടേതാണ് വിധി. മറ്റ് ഡ്രൈവറെ ആക്രമിച്ചതിനാണ് നടപടി നേരിട്ടത്. ദുബായിലെ അല്‍ ഖലില്‍ സ്ട്രീറ്റിലെ റോഡിലെ ഇടത് ലൈനിലൂടെ കാര്‍ ഓടിക്കുന്നതിനിടയിലാണ് അക്രമം ഉണ്ടായതെന്നാണ് പരാതിക്കാരന്‍ വിശദമാക്കുന്നത്.

ജെബല്‍ അലിയില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു ഇയാള്‍. തിരക്കുണ്ടായിരുന്നെങ്കിലും അനുവദനീയമായിരുന്ന വേഗതയിലായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്. 34കാരനായ യുവാവ് ഇയാളുടെ വാഹനത്തിന് മുന്നിലായിരുന്നു കാര്‍ ഓടിച്ചത്. ആക്രമിക്കപ്പെട്ട ഡ്രൈവര്‍ കടന്നു പോകാനായി ബീം ലൈറ്റ് ഉപയോഗിച്ചത് ഇയാള്‍ ശ്രദ്ധിച്ചില്ല. ഫാസ്റ്റ് ലൈന്‍ ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കായി ഒഴിഞ്ഞുകൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ സമാന്തര പാതയെടുത്ത് പിന്നിലെ വാഹനം ശ്രമിച്ചു.

ഇത് മുന്‍പിലെ വാഹനം ഓടിച്ചിരുന്നയാളെ പ്രകോപിപ്പിക്കുകയായിരുന്നു. 34കാരന്‍ ഇതോടെ ആക്രമിക്കപ്പെട്ട ഡ്രൈവറുടെ വാഹനത്തിന് പിന്നാലെ ചീറിയെത്തുകയായിരുന്നു. സമാന്തര പാതയിലും ഇയാള്‍ വാഹനത്തെ പിന്തുടര്‍ന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ട്രാഫിക് ലൈറ്റ് എത്തുന്നത് വരെ ഇത്തരത്തില്‍ പിന്തുടര്‍ന്ന ശേഷം സിഗ്നലില്‍ വച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങി രണ്ടാമത്തെ കാറിന് സമീപത്തെത്തി. ഡ്രൈവര്‍ കാറിന്‍റെ ഗ്ലാസ് താഴ്ത്തിയതോടെ ഡ്രൈവറുടെ മുഖത്ത് ഇടിക്കുകയായിരുന്നു. കുറ്റാരോപിതന്‍റെ വാദം കൂടി കേട്ട ശേഷമായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.