അറബ് പൗരനായ യുവാവിനെ മസാജ് സെന്ററിലേക്കെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു.

ദുബൈ: മസാജിനായി യുവാവിനെ വിളിച്ചുവരുത്തിയ ശേഷം ഉപദ്രവിക്കുകയും (Luring with massage offer) ബാങ്ക് അക്കൗണ്ടില്‍ നിന്ന് 28,400 ദിര്‍ഹം (5.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയും ചെയ്‍ത സംഭവത്തില്‍ വിദേശ വനിതയ്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയാണ് (Dubai criminal Court) കേസില്‍ വിധി പറഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

അറബ് പൗരനായ യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആഫ്രിക്കക്കാരടങ്ങിയ ഒരു സംഘം തന്നെ മര്‍ദിച്ച് പണം കവര്‍ന്നെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. മസാജ് സെന്ററിന്റെ പരസ്യം വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ കുടുക്കിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് യുവാവ് അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. മസാജിനുള്ള നിരക്ക് സംബന്ധിച്ച വിലപേശലുകള്‍ക്കൊടുവില്‍ യുവതി സമ്മതം അറിയിക്കുകയും നിശ്ചിത സമയത്ത് എത്താനുള്ള സ്ഥലത്തിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്‍തു.

പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കുകയും ചെയ്‍തു. ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ വാങ്ങിയ ഇവര്‍ 28,400 ദിര്‍ഹം പിന്‍വലിച്ച ശേഷം യുവാവിനെ പോകാന്‍ അനുവദിക്കുകയായിരുന്നു. പരാതി ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.