അബുദാബിയില്‍ നിന്ന് 32,970 പേരും അല്‍ഐനിയില്‍ നിന്ന് 15,536 പേരും അല്‍ ദഫ്‍റയില്‍ നിന്ന് 3,233 പേരും വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസിനെ വിളിച്ചു. എന്നാല്‍ ഇത്രയധികം കോളുകള്‍ ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണ് തേടിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. 

അബുദാബി: ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ അവധിക്കാലത്ത് അബുദാബി പൊലീസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചത് അരലക്ഷത്തിലധികം ഫോണ്‍ വിളികള്‍. ഓഗസ്റ്റ് 19 മുതല്‍ 25 വരെയായിരുന്നു രാജ്യത്ത് പെരുന്നാള്‍ അവധി നല്‍കിയിരുന്നത്. ഇക്കാലയളവില്‍ ആകെ 51639 കോളുകളാണ് പൊലീസിന്റെ സഹായം തേടിയെത്തിയത്.

അബുദാബിയില്‍ നിന്ന് 32,970 പേരും അല്‍ഐനിയില്‍ നിന്ന് 15,536 പേരും അല്‍ ദഫ്‍റയില്‍ നിന്ന് 3,233 പേരും വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസിനെ വിളിച്ചു. എന്നാല്‍ ഇത്രയധികം കോളുകള്‍ ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണ് തേടിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ 24.8 ലക്ഷം പേര്‍ പൊലീസ് സഹായം തേടി ഫോണ്‍ വിളിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

ട്രാഫിക് കുറ്റകൃത്യങ്ങളോ മറ്റ് ക്രിമിനല്‍ കുറ്റകൃത്യങ്ങളോ വിളിച്ച് അറിയിക്കുന്നവര്‍ മുതല്‍ വഴിയും തടസ്സങ്ങളും സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി വിളിക്കുന്നവര്‍ വരെ ഇതില്‍ പെടുന്നു. റോഡുകളില്‍ വാഹനം തകരാറിലായി കിടക്കുന്നവരും സഹായത്തിനായി പൊലീസിനെ വിളിക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററാണ് ജനങ്ങളുടെ ഏത് അന്വേഷണവും ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനായി സദാസമയവും പ്രവര്‍ത്തിക്കുന്നതെന്ന് അബുദാബി പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്കാരി അറിയിച്ചു.