ദുബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയതില്‍ വിശദീകരണവുമായി എയര്‍ലൈന്‍. 

ദുബൈ: ശനിയാഴ്ച ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകള്‍ വൈകിയതും വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഇല്ലായിരുന്നെന്ന യാത്രക്കാരുടെ പരാതിയിലും പ്രതികരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ദുബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഐഎക്സ്196 വിമാനമാണ് വൈകിയത്. എന്നാല്‍ സാങ്കേതിക തടസ്സം ഉണ്ടായില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പ്രതികരിച്ചു.

സാങ്കേതിക പ്രശ്നം മൂലമല്ല വിമാനം വൈകിയതെന്നാണ് എയര്‍ലൈന്‍ വിശദമാക്കുന്നത്. ചില രാജ്യങ്ങളിലെ വ്യോമപാതകള്‍ അടച്ചതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കൺട്രോളിലുണ്ടായ തിരക്ക് മൂലമാണ് വിമാനം വൈകിയതെന്ന് എയര്‍ലൈന്‍ അധികൃതരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഞ്ച് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

വിമാനത്തിനുള്ളില്‍ അസഹനീയമായ ചൂടാണെന്നും വിമാനത്തിലെ കോള്‍ ബെല്‍ അമര്‍ത്തിയിട്ടും സഹായത്തിനായി ജീവനക്കാര്‍ എത്തിയില്ലെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിമാനത്തിലെ ശീതികരണ സംവിധാനം സാധാരണ നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. വിമാനം ഗ്രൗണ്ടില്‍ നിര്‍ത്തിയിടുന്ന സമയം വിമാനത്തിന്‍റെ വാതിലുകള്‍ ദീര്‍ഘനേരത്തേക്ക് തുറന്നു കിടന്നാല്‍, പ്രത്യേകിച്ച് ദുബൈ പോലെ ചൂടേറിയ കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ടേക്ക് ഓഫിന് ശേഷം മാത്രമേ ക്യാബിനുള്ളില്‍ തണുപ്പ് അനുഭവപ്പെടുകയുള്ളൂ എന്ന് എയര്‍ലൈന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

നടപടിക്രമങ്ങൾ അനുസരിച്ച് വിമാനം പുറപ്പെടുന്നതിനായി ജീവനക്കാർ കാബിൻ സുരക്ഷിതമാക്കിയെന്നും യാത്രക്കാരുടെ കോൾ ബെൽ ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും പരിഹരിച്ചെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറ‌ഞ്ഞു. ഏതാനും വ്യോമാതിർത്തികൾ അടച്ചിട്ടിരിക്കുന്നതിനാൽ യുഎഇയിലെ ചില നഗരങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് ബോർഡിങ്ങിന് ശേഷവും കാലതാമസം നേരിടുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി