അമേരിക്കന്‍ നടി അജ നവോമി കിങ്, അറബ് താരം മോന സാകി, സൗദി അറേബ്യന്‍ താരം അസീല്‍ ഒമ്റാന്‍ എന്നിവര്‍ ഐശ്വര്യയ്‌ക്കൊപ്പം തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുക എന്ന സംഭാഷണ സെഷനില്‍ പങ്കെടുത്തു.

ദുബൈ: ദുബൈ എക്‌സ്‌പോ 2020(Expo 2020) വേദിയിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ്(Aishwarya Rai). തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ് ഐശ്വര്യ റായ് പങ്കെടുത്തത്. എക്‌സ്‌പോ നഗരിയിലെ ആംഫി തിയേറ്ററില്‍ നടന്ന പരിപാടിയില്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു.

ലോകോത്തര താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. അമേരിക്കന്‍ നടി അജ നവോമി കിങ്, അറബ് താരം മോന സാകി, സൗദി അറേബ്യന്‍ താരം അസീല്‍ ഒമ്റാന്‍ എന്നിവര്‍ ഐശ്വര്യയ്‌ക്കൊപ്പം തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുക എന്ന സംഭാഷണ സെഷനില്‍ പങ്കെടുത്തു. ഫ്രഞ്ച് കോസ്‌മെറ്റിക്‌സ് കമ്പനിയായ ഹോളോബാക് എന്ന എന്‍ ജി ഒയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകത്ത് 80 ശതമാനം സ്ത്രീകളും പൊതുസ്ഥലങ്ങളില്‍ വെച്ച് ഒരു തവണയെങ്കിലും അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നെന്നാണ് കണക്കുകള്‍. ചുറ്റുമുള്ള 86 ശതമാനം ആളുകള്‍ക്കും എന്തു ചെയ്യണമെന്ന് അറിയില്ല. അത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ കണ്ടുനില്‍ക്കുന്ന ആളുകളുള്ള ലോകത്ത് നമ്മുടെ പെണ്‍കുട്ടികളെ വളര്‍ന്നുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് എല്ലാ അമ്മമാരോടുമായി ഐശ്വര്യ പറഞ്ഞു. ഒരിക്കലും സ്വീകാര്യമല്ലാത്ത ഈ പ്രവണത തുടരുന്ന സമൂഹത്തില്‍ മൗനം പാലിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.