യുഎഇയിൽ പൊതുമാപ്പ് പ്രാബല്യത്തിൽ: പ്രതീക്ഷയോടെ നൂറുകണക്കിന് മലയാളികൾ
മലയാളികളടക്കം നിയമവിരുദ്ധമായി രാജ്യത്തുകഴിയുന്ന നൂറുകണക്കിന് വിദേശികളാണ് ആദ്യ ദിനം പൊതുമാപ്പ് സേവനം പ്രയോജനപ്പെടുത്താന്‍ വിവിധ കേന്ദ്രങ്ങളിലേക്കെത്തിയത്..
ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പിന് തുടക്കമായി. മലയാളികളടക്കം നിയമവിരുദ്ധമായി രാജ്യത്തുകഴിയുന്ന നൂറുകണക്കിന് വിദേശികളാണ് ആദ്യ ദിനം പൊതുമാപ്പ് സേവനം പ്രയോജനപ്പെടുത്താന്‍ വിവിധ കേന്ദ്രങ്ങളിലേക്കെത്തിയത്..
അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ യുഎഇ ഗവ. പ്രഖ്യാപിച്ച പൊതുമാപ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് ഔട്ട് പാസ് കൈക്കലാക്കാൻ ഇന്ത്യക്കാരടക്കം നൂറു കണക്കിനു പേരാണ് ആദ്യ ദിനത്തില്‍ എത്തിയത്. ഇവർക്കു വേണ്ട മാർഗ നിർദേശങ്ങൾ നൽകാനും രേഖകൾ പരിശോധിച്ച് ഔട്ട്പാസ് നൽകാനും ഉദ്യോഗസ്ഥരും സജീവമാണ്.
പൊതുമാപ്പ് പ്രഖ്യാപിച്ചതുമുതൽ നൂറിലേറെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഔട്ട് പാസിന് അപേക്ഷ നൽകിയിരുന്നു. ഇവരിൽ പത്തിലേറെ വർഷമായി വീസയോ മറ്റു താമസ രേഖകളോ ഇല്ലാതെ രാജ്യത്ത് കഴിയുന്നവരുമുണ്ട്. ഇത്തവണ പതിനായിരം ഇന്ത്യക്കാർ മാത്രമേ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനുണ്ടാകൂ എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ആദ്യ ദിനത്തില്‍ പൊതുമാപ്പ് സേവനം ഉപയോഗപ്പെടുത്താനെത്തിയവരില്‍ ഏറെയും സ്ത്രീകളാണ്. അപേക്ഷകരെ സഹായിക്കാന്‍ മലയാളി സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.