സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്‌റൈൻ പിന്തുണ പ്രഖ്യാപിച്ചു.
റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരായ ആക്രമണമാണ് ഹൂതികൾ നടത്തിയതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്‌റൈൻ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്‍ച രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ സൗദി സഖ്യസേന തകർക്കുകയായിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
അതിന് ശേഷം അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona