നാട്ടിൻപുറത്തെ കാഴ്ചകളും ഭക്ഷ്യ വിഭവങ്ങളുമാണ് ഫെസ്റ്റിവലിൽ മനോഹരമായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പലഹാര പെരുമയെ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മാറി ഫെസ്റ്റിവൽ.
അബുദാബി: കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്റിഫ് മാളിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം, ഇൻകെൽ എം.ഡി. ഡോ: ഇളങ്കോവൻ എന്നിവരും സംബന്ധിച്ചു.
ഉദ്ഘാടനത്തിനു ശേഷം ലുലു ഹൈപ്പർമാർക്കറ്റിലെ പ്രദർശന സ്റ്റാളുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. നാട്ടിൻപുറത്തെ കാഴ്ചകളും ഭക്ഷ്യ വിഭവങ്ങളുമാണ് ഫെസ്റ്റിവലിൽ മനോഹരമായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പലഹാര പെരുമയെ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മാറി ഫെസ്റ്റിവൽ. കേരളത്തിൽ നിന്നുള്ള അരി, ഭക്ഷ്യ എണ്ണകൾ, കറി പൗഡറുകൾ, ചക്ക ഉല്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ലുലുവിലുള്ളത്
വളരെ കൗതുകപൂർവ്വമാണ് മുഖ്യമന്ത്രി പ്രദർശനം നോക്കികണ്ടത്. നാട്ടിൽ പുറങ്ങളിലെ ചായക്കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഒക്കെ ഭക്ഷണം കഴിക്കുന്ന അനുഭവമാണ് ഫെസ്റ്റിവൽ സമ്മാനിക്കുന്നത്. രുചിഭേദങ്ങളുടെ സംഗമവേദിയായി ഫെസ്റ്റ്.ചൂടുചായയും നാടൻ പലഹാരങ്ങൾ ലഭിക്കുന്ന ചെറിയ തട്ടുകടയും ഓലമേഞ്ഞ പലചരക്കുകടയുമെല്ലാം ഒരുക്കി. നാടൻ വേഷത്തിൽ വിഭവങ്ങൾ ഒരുക്കുന്നവരെയും ഇവിടെ കാണാനായി. നാട്ടിൻ പുറത്തെ വെല്ലുന്ന പച്ചക്കറി കടയാണ് മറ്റൊരു ആകർഷണം.
താലപ്പൊലി, മോഹിനിയാട്ടം, ചെണ്ട മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് മാളിൽ മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചത്. ആനയുടെ വലിയ ഒരു മാതൃക ഏറെ കൗതുകത്തോടെയാണ് മുഖ്യമന്ത്രി വീക്ഷിച്ചത്. വൻജനാവലിയായിരുന്നു കേരളത്തിൻ്റെ മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബി മുഷ്റിഫ് മാളിൽ തടിച്ചു കൂടിയത്. എല്ലാവരെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്താണ് മടങ്ങിയത്. എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ സംബന്ധിച്ചു.
