കുവൈത്തിനെ ഭീതിയിലാഴ്ത്തി കൊവിഡ് 19; 24 മണിക്കൂറില്‍ 20 ആളുകള്‍ക്ക് കൂടി സ്ഥിരീകരിച്ചു
കുവൈത്തിൽ ഇന്ന് മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു. കനത്ത ജാഗ്രതക്കിടയിലും ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് 20 ആളുകൾക്ക് കൂടി കുവൈത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ, വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി. കുവൈത്തിൽ ഇന്ന് മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു. കനത്ത ജാഗ്രതക്കിടയിലും ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് 20 ആളുകൾക്ക് കൂടി കുവൈത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, കുവൈത്തിൽ ജുമ നമസ്കാരം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മതകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.
വിശ്വാസികൾ ജുമ നമസ്കാരത്തിനു പകരമായി ദുഹർ നമസ്കാരം സ്വന്തം വീടുകളിൽ നടത്തുവാൻ മന്ത്രാലയം നിർദ്ദേശിച്ചു. ബസ് സർവ്വീസ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്ക്കാരങ്ങൾ നിർത്തി വയ്ക്കാൻ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. കുടാതെ സുരക്ഷ മുൻനിർത്തി സ്വദേശികളും വിദേശികളും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബ അഭ്യർത്ഥിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക