Asianet News MalayalamAsianet News Malayalam

മക്കയിൽ രണ്ട് ഘട്ടങ്ങളിലായി കർഫ്യുവിൽ ഇളവ് പ്രഖ്യാപിച്ചു

 ആദ്യഘട്ടം മെയ് 31 മുതൽ ജൂൺ 20 വരെയാണ്. ഈ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കും. 

curfew relaxations announced for makkah in saudi arabia
Author
Riyadh Saudi Arabia, First Published May 29, 2020, 6:38 PM IST

റിയാദ്: മക്കയിൽ കർഫ്യുവിന് ഇളവ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇളവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം മെയ് 31 മുതൽ ജൂൺ 20 വരെയാണ്. ഈ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കും. ഈ സമയത്ത് മക്ക നഗരത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യാനും അനുമതിയുണ്ട്. 

അതത് ഡിസ്ട്രിക്റ്റുകൾക്കുള്ളിൽ വ്യായാമ നടത്തത്തിനുള്ള അനുവാദവുമുണ്ടാകും. എന്നാൽ പൂർണമായും അടച്ചിട്ട ഡിസ്ട്രിക്റ്റുകളിൽ നിലവിലുള്ള  മുൻകരുതൽ നടപടികൾ അതേപടി തുടരും. രണ്ടാംഘട്ടം ജൂൺ 21ന് ആരംഭിക്കും. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ കർഫ്യുവിൽ ഭാഗികമായ ഇളവുണ്ടാകും. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാനാകും. ആരോഗ്യ മുൻകരുതൽ പാലിച്ച് മക്കയിലെ പള്ളികളിൽ ജുമുഅ, ജമാഅത്ത് നമസ്ക്കാരങ്ങൾ നടത്താനും അനുവാദമുണ്ടാകും. 

അതേസമയം ആരോഗ്യ സുരക്ഷ മുൻകരുതലുകൾ പാലിച്ച് മസ്ജിദുൽ ഹറമിൽ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നിലവിലെ രീതിയിൽ തന്നെ തുടരും. റസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. എല്ലാ സമയങ്ങളിലും പൊതു ഇടങ്ങളിൽ സമൂഹ അകലം പാലിച്ചിരിക്കണം. സാമൂഹിക ആവശ്യങ്ങൾക്കായി അന്‍പതിലധികം അധികമാളുകൾ ഒത്തുചേരുന്നതിന് വിലക്കുണ്ട്. രണ്ടാം ഘട്ടത്തിലും മുഴുവൻ ഡിസ്ട്രിക്റ്റുകളിലും വ്യായാമ നടത്തത്തിനുള്ള അനുവാദമുണ്ടാകും. 

പുർണമായും അടച്ചിട്ട ഡിസ്ട്രിക്റ്റുകളിൽ ഈ ഘട്ടത്തിലും നേരത്തെ ഉള്ളതു പോലെ മുൻകരുതൽ നടപടികൾ തുടരും. അതോടൊപ്പം ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമാഹാളുകൾ, ഹെൽത്ത് സ്പോർട്സ് ക്ലബുകൾ തുടങ്ങിയ സമൂഹ അകലം പാലിക്കാൻ കഴിയാത്ത മേഖലകൾക്കുള്ള നിരോധനം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios