യുഎഇയിലെ ഒരു പ്രാദേശിക ബാങ്കിലെ അക്കൗണ്ട് ഉടമയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.  മൊബൈല്‍ കമ്പനിയെയും ബാങ്കിനെയും കബളിപ്പിച്ചാണ് രണ്ട് പേര്‍ പണം തട്ടിയതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 

ദുബായ്: ഏതാനും ദിവസങ്ങള്‍ രാജ്യത്തിന് പുറത്ത് പോയി തിരികെ വന്നപ്പോഴേക്കും ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 8.6 ലക്ഷം ദിര്‍ഹം മോഷ്ടിക്കപ്പെട്ടു. യുഎഇയിലെ ഒരു പ്രാദേശിക ബാങ്കിലെ അക്കൗണ്ട് ഉടമയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മൊബൈല്‍ കമ്പനിയെയും ബാങ്കിനെയും കബളിപ്പിച്ചാണ് രണ്ട് പേര്‍ പണം തട്ടിയതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അക്കൗണ്ട് ഉടമയുടെ പേരില്‍ അ‍ഞ്ച് വ്യാജ ചെക്കുകളാണ് ഇവര്‍ ബാങ്കില്‍ ഹാജരാക്കിയത്. ഇവ ഉപയോഗിച്ച് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കി മൊബൈല്‍ കമ്പനിയില്‍ സമര്‍പ്പിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡും സംഘടിപ്പിച്ചു. ഇതോടെ അക്കൗണ്ടില്‍ മറ്റ് ഇടപാടുകള്‍ നടത്താനും തടസ്സമുണ്ടായില്ല. അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. അക്കൗണ്ടുടമ നാട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് ഇക്കാര്യം അറിഞ്ഞതുമില്ല. തിരികെ വന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.