കൂട്ടായ്മയുടെ 15ാം വാർഷികം പ്രമാണിച്ച് ആതുരസേവന, ജീവകാരുണ്യരംഗങ്ങളിലെ മികച്ച സംഭാവനക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. 

റിയാദ്: കേരളത്തിലെ ആദ്യ കാൻസർ ചികിത്സാവിദഗ്ധൻ ഡോ. വി.പി. ഗംഗാധരന് റിയാദിൽ നിന്ന് പുരസ്കാരം. റിയാദിൽ പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഏർപ്പെടുത്തിയ ‘കാരുണ്യസ്പർശം പുരസ്കാര’മാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂട്ടായ്മയുടെ 15ാം വാർഷികം പ്രമാണിച്ച് ആതുരസേവന, ജീവകാരുണ്യരംഗങ്ങളിലെ മികച്ച സംഭാവനക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. 

കേരളത്തിൽ ആദ്യമായി കാൻസർ ചികിത്സാശാഖയും സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റേഷൻ യൂണിറ്റ് സ്ഥാപിച്ച് സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയ കാൻസർ ചികിത്സാരംഗത്ത് പകരം വയ്ക്കാനില്ലാത്ത മഹദ്‌വ്യക്തിയാണ് ഡോ. വി.പി. ഗംഗാധരനെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 

1954 ആഗസ്റ്റ് ഏഴിന് ജനിച്ച ഡോ. ഗംഗാധരൻ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കൽ കോളജ്, എയിംസ് ന്യൂഡൽഹി എന്നിവിടങ്ങളിൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെ ജനറൽ മെഡിസിനിൽ എം.ഡി, ഓേങ്കാളജി അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡി.എം എന്നീ ബിരുദങ്ങളും നേടി. 

1995ൽ യു.എസ് ഫെലോഷിപ്പും 1997ൽ വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ ഫെലോഷിപ്പും സ്വായത്തമാക്കി. ദേശീയ, അന്തർദേശീയ തലങ്ങളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. ശാസ്ത്രരത്ന അവാർഡ്, ഇന്ദിരാഗാന്ധി പുരസ്കാർ, ജെ.സി.ഐ ഇന്ത്യ അവാർഡ്, സംസ്കാര ബെസ്റ്റ് ഡോക്ടർ അവാർഡ്, ഡോ. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റി ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ്, ടൈംസ് ഓഫ് ഇന്ത്യ ബ്രാൻഡ് ഐക്കൺ 2014 എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിവന്നു. 

നിലവിൽ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ കാൻസർ രോഗ ചികിത്സ വിഭാഗത്തിന്‍റെ തലവനാണ്. കൂടാതെ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും തൃശൂർ ആൽഫ പെയിൻ ക്ലിനിക്കിന്‍റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. റിയാദിലെ പുരസ്കാര സമർപ്പണ പരിപാടിയിൽ ‘കാൻസർ: സത്യവും മിഥ്യയും’ എന്ന പേരിൽ നടക്കുന്ന ബോധവത്കരണ ക്ലാസിനും സംശയനിവാരണത്തിനും ഡോ. വി.പി ഗംഗാധരൻ നേതൃത്വം നൽകും.