അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ ഉടമ്പടികൾ പുതുക്കാന്‍ മൂന്ന് ഉപാധികളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്
അബുദാബി: അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ തൊഴിൽ ഉടമ്പടികൾ പുതുക്കാമെന്ന് യു എ ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രയോജനകരമാവുന്നതാണ് തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതി.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ ഉടമ്പടികൾ പുതുക്കാന്‍ മൂന്ന് ഉപാധികളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ജോലി ചെയ്യാനുള്ള ശാരീരികശേഷിയുണ്ടായിരിക്കണം എന്നതാണ് പ്രധാനം. ഗവൺമെന്‍റ് അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് ശാരീരികക്ഷമത ഉറപ്പ് നൽകുന്ന രേഖാപത്രം സമർപ്പിക്കണം. തൊഴിലാളിയുടെ യു എ ഇയിലെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുമെന്ന തൊഴിലുടമയുടെ ഉറപ്പും ഉണ്ടായിരിക്കണം. തൊഴിലാളിയുടെ യു എ ഇയിലെ താമസ വിസ തുടരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലഭിച്ചിരിക്കണം.
വർഷങ്ങളായി മികച്ചസേവനം നൽകിവരുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വലിയ ആശ്വാസമാണ് മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം. പ്രായം തൊഴിലിന് ബാധ്യതയാവാത്തവരെ കൂടെ നിർത്താൻ തൊഴിലുടമകൾക്ക് ഈ തീരുമാനം സഹായകരമാവുമെന്ന് മന്ത്രാലയത്തിന്‍റെ ഗാർഹിക തൊഴിൽ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു.
തൊഴിൽ ഉടമ്പടി കാലാവധി കഴിയുന്നതിന് മൂന്നുമാസം മുൻപ് തന്നെ ഇതിനായുള്ള അപേക്ഷ സമർപ്പിക്കണം. വീട്ടുജോലിക്കാർ സ്വകാര്യ നഴ്‌സുമാർ, പി ആര്‍ ഒ ജോലി ചെയ്യുന്നവർ തുടങ്ങി പാചകക്കാർ, സ്വകാര്യ കാർഷിക എൻജിനിയർമാർ എന്നിവർക്ക് തീരുമാനം ബാധമായിരിക്കും. തദ്ബീർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ, സ്മാർട്ട് ആപ്പ് മുഖേനയോ തൊഴിലാളികളുടെ സേവനം ആവശ്യപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
