രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍ സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റര്‍ അകലമായിരുന്നു നിര്‍ദേശിച്ചിരുന്നത്.

ദുബൈ: കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ റസ്റ്റോറന്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍ സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റര്‍ അകലമായിരുന്നു നിര്‍ദേശിച്ചിരുന്നത്.

ഇതിന് പുറമെ റസ്റ്റോറന്റുകളിലെ ഓരോ ടേബിളുകളിലും പരമാവധി ഏഴ് പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. നിലവില്‍ 10 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടായിരുന്നു. കഫേകളില്‍ ഒരു ടേബിളില്‍ ഇനി പരമാവധി നാല് പേര്‍ മാത്രമേ പാടുള്ളൂ. ദുബൈയിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ അഞ്ച് ഭക്ഷണശാലകള്‍ വെള്ളിയാഴ്‍ച ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ദുബൈ ടൂറിസം, ദുബൈ ഇക്കണോമി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.