ദുബൈയിൽ ലോകത്തിലെ ആദ്യത്തെ 'ഗോൾഡ് സ്ട്രീറ്റ്' നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇത്താര ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ വരുന്ന ഈ പദ്ധതി, സ്വർണ്ണാഭരണ ചില്ലറ വിൽപന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരും.  

ദുബൈ: വ്യത്യസ്തമായ നിര്‍മ്മിതികളിലൂടെ ലോകത്തെ എക്കാലവും വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബൈ. ദുബൈ മറ്റൊരു ചരിത്ര വിസ്മയത്തിന് കൂടി ഒരുങ്ങുകയാണ്. ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ 'ഗോൾഡ് സ്ട്രീറ്റ്' വരുന്നു. ഇത്താര ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റ് ഔദ്യോഗികമായി അവതരിപ്പിച്ച വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ഘട്ടങ്ങളിൽ വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

എന്താണ് ഗോൾഡ് ഡിസ്ട്രിക്റ്റ്?

ദുബൈയിലെ സ്വർണ്ണ-ആഭരണ വ്യാപാരത്തിന്‍റെ പുതിയ ആസ്ഥാനമായാണ് ഈ ഡിസ്ട്രിക്റ്റ് അറിയപ്പെടുന്നത്. സ്വർണ്ണാഭരണ ചില്ലറ വിൽപന, മൊത്തവ്യാപാരം, ബുളളിയൻ, നിക്ഷേപം തുടങ്ങിയവയെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. സ്വർണ്ണം, പെർഫ്യൂം, കോസ്മെറ്റിക്സ് മേഖലകളിലായി ആയിരത്തിലധികം പ്രമുഖ ബ്രാൻഡുകൾ ഇവിടെ അണിനിരക്കുന്നു.

പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, ജവഹറ ജ്വല്ലറി, തനിഷ്ക്, അൽ റൊമൈസാൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ-അറബ് ജ്വല്ലറികൾ ഇതിനോടകം തന്നെ ഇവിടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ (24,000 ചതുരശ്ര അടി) ഗോൾഡ് ഡിസ്ട്രിക്റ്റിൽ ആരംഭിക്കുമെന്ന് ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു.

ആഗോള വിപണിയിൽ ഒന്നാമത്

2024-25 കാലയളവിൽ ഏകദേശം 53.41 ബില്യൺ ഡോളറിന്‍റെ സ്വർണ്ണമാണ് യുഎഇ കയറ്റുമതി ചെയ്തത്. സ്വിറ്റ്സർലൻഡ്, യുകെ, ഇന്ത്യ, ഹോങ്കോംഗ്, തുർക്കി എന്നിവയാണ് പ്രധാന വ്യാപാര പങ്കാളികൾ. ഭൗതികമായ സ്വർണ്ണ വ്യാപാരത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ കേന്ദ്രമായി യുഎഇ മാറിയിരിക്കുകയാണ്.

ദുബൈയുടെ പാരമ്പര്യവും ഭാവിയിലെ സാധ്യതകളും ഒന്നുചേരുന്ന ഈ പദ്ധതി, എമിറേറ്റിന്‍റെ സാമ്പത്തിക മേഖലയ്ക്ക് പുതിയൊരു ഉണർവ് നൽകുമെന്ന് ഇത്ര ദുബൈ സിഇഒ ഇസാം ഗലാദാരിയും, ഡിഇടി സിഇഒ അഹമ്മദ് അൽ ഖാജയും വ്യക്തമാക്കി.