കോട്ടയത്ത് എസ്പി ഓഫീസിലേക്ക് നടത്താനിരുന്ന എസ്എഫ്ഐ മാർച്ച് ആളില്ലാത്തതിനാൽ മാറ്റിവെച്ചു. കേരള സർവകലാശാല സംഘർഷത്തിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഈ മാർച്ച്. പ്രതിഷേധം മാറ്റിയതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്തു.

കോട്ടയം: ആളില്ലാത്തതിനാല്‍ കോട്ടയത്ത്‌ എസ്എഫ്ഐ പ്രതിഷേധം മാറ്റി. രാവിലെ 11 മണിക്ക് എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ച മാർച്ചാണ് ആളില്ലാത്തതിനാൽ മാറ്റിയത്. പ്രതിഷേധം കണത്തിലെടുത്ത് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടിയിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്. പ്രതിഷേധം മാറ്റിയതോടെ പൊലീസ് ബാരിക്കേഡ് അഴിച്ച് മാറ്റി. ഉച്ചയ്ക്ക് ശേഷം മാർച്ച്‌ നടത്തിയേക്കും.

Add Asianetnews as a Preferred SourcegooglePreferred

കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെഎസ്‌യു നടത്തിയ ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് നിശ്ചയിച്ചിരുന്നത്. അതേസമയം, തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയ യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയുണ്ടായ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷത്തിൽ പൊലീസ് കേസെടുത്തു. 10 എസ്എഫ്ഐ ഭാരവാഹികള്‍ക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധായ കേസെടുത്തത്. ആഹ്ലാദ പ്രകടനം അവസാനിപ്പിച്ച് നിന്ന് കെഎസ്‍യു പ്രവര്‍ത്തകരെ ആക്രമിച്ചു, 30,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയവ എഫ്ഐആറിലുണ്ട്. കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കും. സംഘര്‍ഷത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു.