തസ് രീഫ് പദ്ധതിക്ക് കീഴിൽ വരുന്ന നാല് പ്രോജക്ടുകൾക്കാണ് മുനിസിപ്പാലിറ്റി കരാർ നൽകിയിരിക്കുന്നത്

ദുബൈ: മഴക്കാലത്തെ വെള്ളപ്പൊക്കം തടയാൻ ദുബൈ ന​ഗരത്തിൽ പുതിയ ഓവുചാൽ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 140 കോടി ദിർഹമിന്റെ കരാറാണ് ദുബൈ മുനിസിപ്പാലിറ്റി നൽകിയിരിക്കുന്നത്. ഓവുചാൽ പദ്ധതി വികസിപ്പിക്കുന്നതിനായി തസ് രീഫ് പദ്ധതിക്ക് കീഴിൽ വരുന്ന നാല് പ്രോജക്ടുകൾക്കാണ് മുനിസിപ്പാലിറ്റി കരാർ നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളപ്പൊക്ക സാധ്യത ലഘൂകരിക്കുന്നതിനും നിലവിലെ ശ്യംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള സേവന നിലവാരം മെച്ചപ്പെടുത്താനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. നദ് അൽ ഹമർ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങൾ, അൽ ​ഗർഹൂദ്, അൽ റാശിദിയ, അൽ ഖൂസ്, സഅബീൽ, അൽ വാസൽ, ജുമൈറ, അൽ ബദാ എന്നിവയുൾപ്പെടെയുള്ള ദുബൈയിലെ പ്രധാന സ്ഥലങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പദ്ധതി. ഇതിനായി ന​ഗരത്തിലെ ഓവുചാൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന തസ് രീഫ് ടണലുമായി 36 കിലോ മീറ്ററിലധികം നീളമുള്ള പുതിയ ഡ്രെയിനേജ് ലൈൻ നിർമിക്കും. 

read more: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദുബൈയിലെ മഴവെള്ള ഡ്രെയിനേജ് ശ്യംഖല വികസിപ്പിക്കുന്നതിനുള്ള തസ് രീഫ് പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന നാഴികക്കല്ലാണ് പുതുതായി ആരംഭിക്കുന്ന പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമദ് ബിൻ ​ഗലിത പറഞ്ഞു. രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള പ്രധാന പദ്ധതികൾ നടപ്പാക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള നഗരമാക്കി ദുബൈയെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം