സൗദിയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ താപനില ഉയർന്നുതുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ താപനില മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇതില്‍ കുറവ് വന്നിട്ടുണ്ട്.
റിയാദ്: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി മഴയും പൊടിക്കാറ്റും എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. തണുപ്പിന്റെ ശക്തി കുറയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശിയേക്കാം. കൂടെ മഴയും വരും. ശനിയാഴ്ചയോടെ റിയാദിലും മക്ക മദീന പ്രവിശ്യകളിലുമെല്ലാം ഇടിയോട് കൂടിയ മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ താപനില ഉയർന്നുതുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ താപനില മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇതില്‍ കുറവ് വന്നിട്ടുണ്ട്. ശനിയാഴ്ച മുതല്‍ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. തണുപ്പ് ശമിക്കുന്നതിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴയും എത്തും.
റിയാദ്, മക്ക, മദീന, ഖസീം, അല്‍ജൗഫ്, തബൂക്ക്, വടക്കന്‍ പ്രവിശ്യകളിലാണ് മഴ പെയ്യാന്‍ സാധ്യത. ശനിയാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയിലാകും ഈ കാലാവസ്ഥാ മാറ്റം. സൗദി കാലാവസ്ഥ പരിസ്ഥിതി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച റിയാദില്‍ 12 ഡിഗ്രിയില്‍ നിന്നും ഒറ്റയടിക്ക് താപനില രണ്ട് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. തബൂക്ക്, തുറൈഫ്, ഹാഇല്‍, ബുറൈദ, അല്‍ജൗഫ് ഭാഗങ്ങളിലെ ചിലയിടങ്ങളില്‍ കാലാവസ്ഥ മൈനസ് മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെയാണ് എത്തിയത്. നൂറുകണക്കിന് പേര്‍ കാലാവസ്ഥാ മാറ്റത്തോടെ ചികിത്സ തേടിയിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ തണുപ്പായിരുന്നു ഇത്തവണ.