മെയ് നാലുമുതല്‍ അപ്പോയിന്റ്‌മെന്റ് ലഭ്യമായി തുടങ്ങും. മുന്‍കൂര്‍ അനുമതി വാങ്ങാതെ വരുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകില്ല. 

റിയാദ്: അടിയന്തിര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. പാസ്്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന എംബസിയുടെ ഔട്ട് സോഴ്സിങ് ഏജന്‍സിയായ വി എഫ് എസ് ഓഫീസുകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചതിനാലാണ് എംബസിയില്‍ അടിയന്തിര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നത്.

അടിയന്തിര സേവനങ്ങള്‍ക്കായി എംബസിയില്‍ മെയ് അഞ്ചുമുതല്‍ നേരിട്ടാണ് എത്തേണ്ടത്. എന്നാല്‍ ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന് എംബസി അറിയിച്ചു. ഇതിനായി 920006139 എന്ന നമ്പറില്‍ വിളിച്ചു അപ്പോയിന്റ്‌മെന്റ് എടുക്കണം.

വെള്ളിയും ശനിയും ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് ഇതിനുള്ള സമയം. മെയ് നാലുമുതല്‍ അപ്പോയിന്റ്‌മെന്റ് ലഭ്യമായി തുടങ്ങും. മുന്‍കൂര്‍ അനുമതി വാങ്ങാതെ വരുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകില്ല. ഇതിനകം കാലാവധി കഴിഞ്ഞതും ജൂണ്‍ 30 നു മുന്‍പ് കാലാവധി കഴിയുന്നതുമായ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് മുന്‍ഗണന.എന്നാൽ മറ്റു അടിയന്തിര ആവശ്യങ്ങൾക്ക് cons.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.