പേര് വെളിപ്പെടുത്താത്ത ഒരു സ്പോൺസർ നൽകിയ സൗജന്യ തായ്‌ലൻഡ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ
കൊളംബോ : ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ 110 കിലോ കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാർ പിടിയിൽ. ലഗേജിനുള്ളിൽ രഹസ്യ അറകൾ നിർമ്മിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച തലസ്ഥാനമായ കൊളംബോയിൽ എത്തിയ ഓരോ സന്യാസിയുടെ പക്കൽ നിന്നും ഏകദേശം അഞ്ച് കിലോ വീതം 'കുഷ്' എന്നറിയപ്പെടുന്ന വീര്യം കൂടിയ കഞ്ചാവ് കണ്ടെടുത്തുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികളായ സന്യാസിമാരാണ് പിടിയിലായവരിൽ ഭൂരിഭാഗവും.
പേര് വെളിപ്പെടുത്താത്ത ഒരു സ്പോൺസർ നൽകിയ സൗജന്യ തായ്‌ലൻഡ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ഈ യാത്ര ആസൂത്രണം ചെയ്ത ഇരുപത്തിമൂന്നാമനായ മറ്റൊരു സന്യാസിയെ കൊളംബോയിലെ ഒരു പ്രാന്തപ്രദേശത്തുനിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾ ഈ യാത്രയിൽ പങ്കുചേർന്നിരുന്നില്ല. ഈ പാഴ്സലുകൾ സംഭാവനയായി ലഭിച്ചതാണെന്നും വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരു വാൻ വന്ന് ഇത് ശേഖരിക്കുമെന്നും അറസ്റ്റിലായ സന്യാസിമാരോട് ഇയാൾ പറഞ്ഞിരുന്നതായി പൊലീസ് വക്താവ് വിശദമാക്കുന്നത്. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ളവരാണ് ഈ സന്യാസിമാർ. ഇവർ തായ്‌ലൻഡിൽ സാധാരണ വസ്ത്രങ്ങൾ ധരിച്ച് വിനോദയാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ശ്രീലങ്കൻ മയക്കുമരുന്ന് വിരുദ്ധ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ 22 പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തങ്ങൾ എന്താണ് കൈവശം വെച്ചിരിക്കുന്നതെന്ന് ഇവർക്ക് അറിവുണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സ്കൂൾ പഠന സാമഗ്രികൾക്കും മിഠായികൾക്കും ഇടയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ശ്രീലങ്കയിൽ ഒരു കൂട്ടം സന്യാസിമാർ ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കടത്തിയതിന് വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത് ഇതാദ്യമായാണ്.


