പുലര്‍ച്ചെ ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ യുവതി വാഹനത്തിനായി കാത്തുനില്‍ക്കവെയാണ് പ്രതി തന്റെ കാറുമായി അടുത്തെത്തിയത്. ആവശ്യം അന്വേഷിച്ച ശേഷം താന്‍ സൗജന്യമായി അല്‍ ഐനില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്‍തു. 

ദുബൈ: കാറിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്‍ത പ്രവാസി ഡ്രൈവര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം തടവ് ശിക്ഷ. ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് തന്റെ കാറില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്‍ത ശേഷമായിരുന്നു ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ദുബൈ പ്രാഥമിക കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്.

പുലര്‍ച്ചെ ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ യുവതി വാഹനത്തിനായി കാത്തുനില്‍ക്കവെയാണ് പ്രതി തന്റെ കാറുമായി അടുത്തെത്തിയത്. ആവശ്യം അന്വേഷിച്ച ശേഷം താന്‍ സൗജന്യമായി അല്‍ ഐനില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്‍തു. യുവതി കാറില്‍ കയറി കുറച്ചുദൂരം യാത്ര ചെയ്‍ത ശേഷം വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്‍ത് ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. യുവതി അംഗീകരിക്കാതെ വന്നപ്പോള്‍ വാഹനത്തിന്റെ ഡോറുകള്‍ ലോക്ക് ചെയ്‍ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഉപദ്രവം നിര്‍ത്താന്‍ യാചിച്ചിട്ടും അയാള്‍ ചെവിക്കൊണ്ടില്ല. കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്‍തിരുന്നതിനാല്‍ രക്ഷപ്പെടാനും സാധിച്ചില്ല. പിന്നീട് ഇയാളോട് വെള്ളം ചോദിച്ചു. ഇതിനായി കാറിന്റെ ഡോറുകള്‍ തുറന്നപ്പോഴാണ് രക്ഷപ്പെടാന്‍ സാധിച്ചത്. റോഡിലൂടെ വന്ന മറ്റൊരു കാറിലെ ഡ്രൈവറോട് സഹായം തേടി. ഇയാളുടെ സഹായത്തോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയ ദുബൈ പൊലീസ് പ്രതിയുടെ കാര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ ദുബൈയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ചത് കമ്പനിയുടെ കാറാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചു.