ഊഞ്ഞാലും ശിങ്കാരിമേളവും ഉറിയടിയും സദ്യയുമൊക്കെയായി ഓണം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രവാസികൾ. 

ദുബൈ: ഓണക്കാലം ആഘോഷക്കാലമാണ്. എന്നാൽ നാട്ടിലെ ഓണത്തിന്‍റെ ഓളം പലപ്പോഴും പ്രവാസികൾക്ക് ലഭിക്കാറില്ല. ഓണത്തിന് നാട്ടിൽ പോകാതെ ഗൾഫ് രാജ്യങ്ങളിൽ തുടരുന്നവര്‍ക്ക് അവധി ഇല്ലാത്തതിനാൽ തന്നെ തിരുവോണ ദിനം പലപ്പോഴും പ്രവൃത്തി ദിവസം തന്നെയായിരിക്കും. എന്നാൽ ഇക്കുറി നബിദിന അവധി തിരുവോണ നാളിലായതോടെ ഇരട്ടി ആവേശത്തോടെ ഓണത്തെ വരവേറ്റിരിക്കുകയാണ് പ്രവാസികൾ. 

Add Asianetnews as a Preferred SourcegooglePreferred

യുഎഇയിൽ നടന്ന ഓണ മാമാങ്കം മലയാളികൾ മുഴുവൻ ഒത്തുകൂടിയ സംഗമകേന്ദ്രമായി. ഊഞ്ഞാലും ശിങ്കാരിമേളവും ഉറിയടിയും സദ്യയുമൊക്കെയായി ഓണം കളറായി. മാവേലിയായി വേഷമിട്ട ലിജിത്തിനാകട്ടെ ഇനിയങ്ങോട്ട് സീസണാണ്. ആയിരക്കണക്കിന് വേദികൾ പിന്നിട്ടാണ് ലിജിത്തിന്റെ യാത്ര.

 ഞായറിലെ അവധിയും തിരുവോണവും എല്ലാം ഒന്നിച്ചുവന്നതോടെയാണ് കൂട്ടത്തോടെ ആഘോഷിക്കാൻ പ്രവാസികൾക്ക് കഴിഞ്ഞത്. വിഭവ സമൃദ്ധമായ സദ്യയോടെയാണ് ഓണ മാമാങ്കം പൂർണമായത്. 

നാടിനെ വെല്ലുന്ന ഒമാനിലെ മലയാളി സമൂഹവും തിരുവോണ നാളിനെ വരവേറ്റത്. സ്ഥാനപതി അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ മസ്കറ്റ് ഇന്ത്യൻ എംബസ്സിയിലും ആഘോഷങ്ങൾ നടന്നു.
നബി ദിനം പ്രമാണിച്ച് പൊതു അവധി ലഭിച്ചതിനാൽ ഒമാനിലെ പ്രവാസികൾ ഇരട്ടി ആഘോഷത്തോടെയായിരുന്നു ഒമാനിലെ ഓണം.

തിരുവാതിര, അത്തപ്പൂക്കളം, മാവേലി, സദ്യ. ഒരു ചേരുവയും കുറച്ചില്ല ഒമാനിലെ മലയാളികൾ.
ഐക്യത്തിൻറെയും സാഹോദര്യത്തിൻറെയും ഉത്സവത്തിൻറെയും പ്രാധാന്യം എടുത്തുപറഞ്ഞായിരുന്നു സ്ഥാനപതി അമിത് നാരങിന്റെ ഓണാശംസ.ചെറു കുടുംബ കൂട്ടായ്മകളും സദ്യയുൾപ്പടെ ഒരുക്കി പ്രത്യേകം ഒത്തുകൂടി. കുടുംബ സുഹൃത്തുക്കൾ , സഹപ്രവർത്തകർ, അങ്ങനെ എല്ലാവരും വിഭവ സമൃദ്ധമായ സദ്യക്ക് ഒരുമിച്ചു കൂടി ആഘോഷം പൊടിപൊടിച്ചു.

YouTube video player