കുവൈത്തിലെ ഹവല്ലിയിൽ ഈജിപ്ഷ്യൻ പ്രവാസിയുടെ 310 ദിനാർ അടങ്ങിയ പഴ്സ് മോഷ്ടിച്ച അറബ് വംശജനായ യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ ഈജിപ്ഷ്യൻ പ്രവാസിയുടെ പഴ്സ് കവർന്ന കേസിൽ അറബ് വംശജനായ യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് അറസ്റ്റ് ചെയ്തു. 310 കുവൈത്ത് ദിനാർ അടങ്ങിയ പഴ്സാണ് കഴിഞ്ഞ ഫെബ്രുവരി 21ന് ഷോപ്പിംഗിനിടെയാണ് പഴ്സ് നഷ്ടപ്പെട്ടത്. പഴ്സ് മോഷണം പോയതാണെന്ന് ഉറപ്പായതോടെ പ്രവാസി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഹവല്ലി, അൽ-ഷാബ് എന്നിവിടങ്ങളിലെ ഡിറ്റക്ടീവുകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. നിരീക്ഷണത്തിലായിരുന്ന സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.

മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ പഴ്സിലുണ്ടായിരുന്ന മുഴുവൻ തുകയും വിദേശത്തുള്ള തന്‍റെ നാട്ടുകാരന് അയച്ചുകൊടുത്തതായും പ്രതി മൊഴി നൽകി. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. തിരക്കേറിയ ഇടങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ പണവും രേഖകളും അടങ്ങിയ പേഴ്സുകളും ബാഗുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.