ഡീസൽ ഉപയോഗം കുറഞ്ഞതാണ് രാജ്യത്തു ഇന്ധന ഉപയോഗം കുറയാൻ കാരണമായത്.

റിയാദ്: 2006ന് ശേഷം ആദ്യമായി സൗദി അറേബ്യയില്‍ ഇന്ധന ഉപയോഗം കുറഞ്ഞു. പ്രകൃതി വാതകവും ക്രൂഡ് ഓയിലും അടക്കമുള്ള ഇന്ധനങ്ങളുടെ ഉപയോഗമാണ് രാജ്യത്തു കുറഞ്ഞത്. കഴിഞ്ഞ വർഷം ഇന്ധന ഉപയോഗത്തിൽ 3.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ധന ഉപയോഗത്തിൽ അഞ്ചര കോടി ബാരലിന്‍റെ കുറവാണു ഉണ്ടായത്. കഴിഞ്ഞ വർഷം രാജ്യത്തെ ആകെ ഇന്ധന ഉപയോഗം 137.4 കോടി ബാരലായിരുന്നു.

എന്നാൽ 2017 ൽ ഇത് 142.9 കോടി ബാരലായിരുന്നു. ഡീസൽ ഉപയോഗം കുറഞ്ഞതാണ് രാജ്യത്തു ഇന്ധന ഉപയോഗം കുറയാൻ കാരണമായത്. ഡീസൽ ഉപയോഗത്തിൽ കഴിഞ്ഞ വർഷം 12.1 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. ഡീസൽ കഴിഞ്ഞാൽ ക്രൂഡ് ഓയിലിന്‍റെ ഉപയോഗത്തിലാണ് ഏറ്റവും വലിയ കുറവ്. കഴിഞ്ഞ വർഷം ക്രൂഡ് ഓയിൽ ഉപയോഗത്തിൽ ഒന്നേമുക്കാൽ കോടിയിലേറെ ബാരലിന്റെ കുറവാണു രേഖപ്പെടുത്തിയത്. 2008 നു ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ ഉപയോഗം ഇത്രയും രാജ്യത്തു കുറയുന്നത്.