പേയ്മെന്‍റ് പ്ലാറ്റ്ഫോമുകളായ യുപിഐയും യുഎഇയുടെ എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു.

അബുദാബി: മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ ഇന്‍റര്‍ലിങ്കിങ് എന്നിങ്ങനെ എട്ടോളം ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.

പേയ്മെന്‍റ് പ്ലാറ്റ്ഫോമുകളായ യുപിഐയും യുഎഇയുടെ എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കറന്‍സി ഇടപാടുകള്‍ സുഗമമാകും. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ധാരണാപത്രം രണ്ടു രാജ്യങ്ങളിലെയും നിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജ മേഖലയില്‍ സഹകരണം സാധ്യമാക്കുന്ന വൈദ്യുതി ഇന്‍റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണത്തിനായും ധാരണാപത്രം കൈമാറി. 

ഇന്ത്യ-മിഡില്‍ ഈസ്റ്റ് ഇക്കണോമിക് കോറിഡോര്‍ സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു ഇന്റര്‍ ഗവണ്‍മെന്റല്‍ ഫ്രെയിംവര്‍ക്ക് കരാറും ഒപ്പുവച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലെ സഹകരണത്തിനുള്ള കരാര്‍, പൈതൃക, മ്യൂസിയം മേഖലകളിലെ സഹകരണത്തിന് ഊന്നല്‍ നല്‍കുന്ന ധാരണാപത്രം എന്നിവയും ഒപ്പുവെച്ചു. 

Read Also -  ആയുർവേദ ചികിത്സക്കെത്തിയ വിദേശിയുടെ വാഗ്ദാനം! കേട്ടപാടെ പറന്ന കോട്ടയം, പാലക്കാട് സ്വദേശികൾ നേരിട്ടത് ദുരിതം

അതേസമയം ഇന്നലെ അഹ്ലൻ മോദി പരിപാടിയില്‍ പങ്കെടുത്ത നരേന്ദ്ര മോദി യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കയ്യടികളോടെയാണ് സദസ് മോദിയെ വരവേറ്റത്. ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്ന് പറ‍ഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം നീളാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു. 

"2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യുഎഇ ദൃഢബന്ധം വ്യക്തമാണ്", നരേന്ദ്ര മോദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...